തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണ കോടതിക്കു കൈമാറി. നിലവിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇത്തരം കേസുകൾ പരിഗണിക്കുന്നത് വിചാരണ കോടതികളാണെന്നതു കണക്കിലെടുത്താണ് കേസ് കൈമാറിയത്.
2017 മേയ് 19ന് പുലർച്ചെയാണ് സംഭവം. തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടിൽ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം വിഛേദിക്കപ്പെട്ടത്. വീടിനു പുറത്തേക്ക് ഓടിയ പെൺകുട്ടിയെ പിന്നീട് ഫ്‌ളൈയിങ് സ്‌ക്വാഡ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുത്തിരുന്നു. മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലും പെൺകുട്ടി ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പെൺകുട്ടി മൊഴിമാറ്റി. സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെൺകുട്ടി വ്യക്തമാക്കി. അതേസമയം താൻ സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമിയും മൊഴി നൽകി.
എന്നാൽ പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരു കൂട്ടം ആൾക്കാർ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നു പറഞ്ഞു. ഇതേ തുടർന്ന് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ പ്രകാരം പെൺകുട്ടിയും സ്വാമിയുടെ മുൻ ശിഷ്യൻ കൊല്ലം സ്വദേശി അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി എതിർത്തതാണ് സ്വാമിയുടെ ലിംഗഛേദനത്തിലേക്ക് എത്തിയതെന്നു കണ്ടെത്തി. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയിൽ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെൺകുട്ടിക്കും ആൺ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.