തിരുവനന്തപുരം: റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് മുരളീധരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽനിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് അഴിമതിയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പിണറായി വിജയൻ രാഷ്ട്രീയരംഗത്തുനിന്ന് മാറിനിന്നാൽ എ.എം. ബേബി ഉൾപ്പെടെയുള്ളവർ മുഹമ്മദ് റിയാസിനെതിരെ തിരിയുമെന്നും അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഭാവിയിലെ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. ഇക്കാര്യത്തിൽ റിയാസിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മന്ത്രി എന്ന നിലയിൽ വിദേശപര്യടനം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും മുരളീധരൻ ഓർമിപ്പിച്ചു. കെ.എം. ഷാജിയുടെ കാർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആരെങ്കിലും പറയുന്നത് കേട്ട് പെട്ടെന്ന് പ്രതികരിക്കാനാകില്ലെന്നായിരുന്നു മറുപടി.
രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും എല്ലാ വിഷയങ്ങളിലും നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും മുരളീധരൻ വ്യക്തമാക്കി.





