കോഴിക്കോട്: ഷാഫിപറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുളളറ്റിൻ. ഷാഫിയെ ചികിത്സിക്കുന്ന ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. കൂടാതെ ഇടത് അസ്ഥികളുടെ സ്ഥാനവും തെറ്റിയിട്ടുണ്ട്. നിലവിൽ ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു.
ഇതിനിടെ, പേരാമ്പ്രയിൽ നടന്ന കോൺഗ്രസ്- പോലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പോലീസ് മർദനത്തിൽ ലോക്‌സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകിയത്. പരാതിയിൽ പോലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. കൂടാതെ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പോലീസ് മർദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം. കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം ഇന്നലെ വൈകുന്നേരം പേരാമ്പ്രയിൽ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരുക്കേറ്റത്. പേരാമ്പ്രയിൽ വൈകിട്ട് അഞ്ച് മണിയോടെ എൽഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറ് മണിയോടെ ആരംഭിച്ചു. രണ്ട് വിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയുണ്ടായ പോലീസ് മർദനത്തിലാണ് ഷാഫി പറമ്പിലിന് പരുക്കേറ്റത്.