രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും സുധിലയത്തിന്റെ നിർമ്മാണത്തിന് നേതൃത്വം വഹിച്ചയാളുമായ ഫിറോസ്. രേണുവിന് എതിരെ സോഷ്യൽമീഡിയയിൽ നിറയുന്ന പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും രോഗം കൂടുതൽ സാരമായി അവരെ ബാധിച്ചിരിക്കുകയാണെന്നും ഫിറോസ് പറയുന്നു.
‘‘സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ.
ഇന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ.
അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.
അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്.
കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥന നടത്തൂ. ചിലപ്പോൾ ഒരു നല്ല വാക്കും ഒരു പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തിൽ അവർ വിജയിക്കട്ടെ ’’.–ഫിറോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
നിരവധി ആളുകളാണ് രേണുവിന്റെ രോഗാവസ്ഥ തിരക്കി ഫിറോസിന്റെ കുറിപ്പിൽ കമന്റുമായി എത്തുന്നത്. എന്ത് അസുഖമാണെന്ന് അവരെ ബാധിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് കാൻസർ ആണെന്നായിരുന്നു ഫിറോസിന്റെ മറുപടി.
കുറച്ച് നാളുകൾക്ക് മുമ്പാണ് രേണുവിനെ സ്തനാർബുദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ രേണു ഇതുവരെയും തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. ദുബായിൽ പ്രമോഷനായി പോയപ്പോൾ അവിടെ വച്ച് നടന്ന പരിശോധനയിലാണ് രോഗം കണ്ടെത്തിയതെന്നും കേൾക്കുന്നു. പിന്നീട് രേണു തുടർ ചികിത്സ നാട്ടിൽ ആരംഭിച്ചപ്പോൾ അതിന്റെ വിവരങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹോദരിക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം ആശുപത്രിയിൽ പോയതിന്റെ വിഡിയോ രേണു പങ്കുവച്ചിരുന്നു.
‘പാവം ചേച്ചി, ചേട്ടാപ്പി… ഹോസ്പിറ്റലില്‍ എനിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നു, ഡോക്ടറിനെ കാണാന്‍’’. എന്നായിരുന്നു രേണു വിഡിയോയ്ക്ക് തലക്കെട്ടായി കുറിച്ചത്. ദൈവം സുഖപ്പെടുത്തട്ടെ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍, ‘‘എന്റെ കുഞ്ഞിനെ ഓര്‍ത്ത് ദൈവം സുഖമാക്കട്ടെ’’യെന്നായിരുന്നു രേണുവിന്റെ മറുപടി.

















































