ഉദയ്പുർ: ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഐടി സ്ഥാപനത്തിന്റെ സിഇഒയും വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭർത്താവും അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ മൂന്ന് പ്രതികളെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പുരിൽ ഒരു പിറന്നാൾ പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ കാറിൽ വച്ച് പീഡിപ്പിച്ചത്.
ഡിസംബർ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പിറന്നാൽ പാർട്ടിയിൽ വച്ച് അമിതമായി മദ്യപിച്ച യുവതിയെ മൂന്ന് പ്രതികളും ചേർന്ന് വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് ഓടുന്ന കാറിൽ വച്ച് ബലാത്സംഗം ചെയ്തു. ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി ജീവനക്കാരി, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പ്രതികൾ. മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ലഹരി വസ്തു ഇവർ നൽകിയിരുന്നു. ഇതുപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലായി. പിറ്റേന്ന് രാവിലെ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി മനസിലാക്കുകയും പരാതി നൽകുകയുമായിരുന്നു.

















































