കൊച്ചി: സാർ എന്നെ വിടു, ഞാൻ നിരപരാധിയാണ്, ഇവരെല്ലാരും കൂടി എന്ന ചതിക്കുകയായിരുന്നു- ഷീല, അല്ല നീ പറഞ്ഞതെല്ലാം കള്ളമാണ്, നീ ഭയങ്കര കള്ളിയാണ്- നസീർ- ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എൻ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക്പോസ്റ്റ്. ഒപ്പം പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ വീഡിയോയും. അടിമക്കണ്ണാകാൻ താൻ ഇല്ലെന്നും തെറ്റ് ചെയ്‌തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താൻ. തനിക്ക് ഡാൻസും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഒപ്പം പഴയ നസീർ- ഷീലാ ചിത്രത്തിലെ ഒരു വീഡിയോ ക്ലിപ്പും പങ്കുവച്ചിട്ടുണ്ട്.
കൃഷി വകുപ്പ് മുൻ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസ് ചേരിപ്പോരിനെ തുടർന്ന് നിലവിൽ സസ്‌പെൻഷനിലാണ്. ഏപ്രിൽ 16-ന് വൈകിട്ട് ഹിയറിങ്ങിന് ഹാജരാകാൻ എൻ പ്രശാന്തിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നും ചൂണ്ടിക്കാട്ടി എൻ പ്രശാന്ത് രംഗത്തെത്തിയിരുന്നു. എന്നാൽ അത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
എൻ പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ-
ഓൾ കേരളാ സിവിൽ സർവ്വീസ് അക്കാദമി:പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് & വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്. ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക് ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക് മാത്രമാണീ ക്ലാസ് ബാധകം.പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട. ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ