ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദുബായിൽ മാത്രം കളിക്കുന്ന ഇന്ത്യക്ക് അധിക ആനുകൂല്യം ലഭിക്കുന്നുവെന്ന എതിർ ടീമുകളുടെയും മുൻ താരങ്ങളുടെയും അഭിപ്രായം ശരിവച്ചുകൊണ്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും. ദുബായിൽ മാത്രം കളിക്കുന്നത് ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നാണ് ഷമിയുടെ വാക്കുകൾ.
‘തീർച്ചയായും ദുബായിൽ മാത്രം കളിക്കുന്നത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇവിടുത്തെ പിച്ചിൻറെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്. ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കുന്നത് ഞങ്ങൾക്ക് അധിക ആനുകൂല്യം നൽകുന്നുണ്ട്. അതിൽ പ്രധാനം സാഹചര്യങ്ങളും പിച്ചിൻറെ സ്വഭാവും ഞങ്ങൾക്ക് നല്ല നിശ്ചയമുണ്ടെന്ന’താണെന്നും ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം ഷമി പറഞ്ഞു.
ടൂർണമെൻറിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. മറ്റ് ടീമുകളെപ്പോലെ തുടർച്ചയായി യാത്ര ചെയ്യേണ്ടെന്നതും ദുബായിലെ സ്പിൻ പിച്ചിൽ മാത്രം കളിക്കുന്നതും ഇന്ത്യക്ക് അധിക ആനുകൂല്യം നൽകുന്നുണ്ടെന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമെല്ലാം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ദുബായ് ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ലെന്നും മറ്റ് ടീമുകളുടേത് പോലെ തങ്ങൾക്കും ഇവിടുത്തെ സാഹചര്യങ്ങൾ അപരിചതമാണെന്നുമായിരുന്നു ഓസ്ട്രേലിയക്കെതിരായ സെമി ഫൈനൽ പോരിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ നിലപാട്. ദുബായ് മറ്റ് ടീമുകളെപ്പോലെ ഇന്ത്യക്കും നിഷ്പക്ഷ വേദിയാണെന്നും അവസാനം ഏത് ടൂർണെമൻറിലാണ് ഇവിട കളിച്ചത് എന്നുപോലും തനിക്കോർമയില്ലെന്നും കോച്ച് ഗൗതം ഗംഭീറും ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം ഈ ഗ്രൗണ്ടിൽ ഒരു ദിവസം പോലും പരിശീലനം നടത്തിയിട്ടില്ലെന്നും ദുബായിലെ ഐസിസി അക്കാദമിയിലാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുന്നതെന്നും ഗഭീർ പറഞ്ഞിരുന്നു. എന്നാൽ കോച്ചിൻറയും ക്യാപ്റ്റൻറെയും നിലപാടിന് ഘടക വിരുദ്ധമാണ് പേസർ മുഹമ്മദ് ഷമിയുടെ നിലപാട്. ചാമ്പ്യൻസ് ട്രോഫി ആതിഥേയരായ പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയായ ദുബായിൽ നടത്തിയത്.