കാഠ്മണ്ഡു ∙ കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്ന നിലവിലെ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ ഒരുങ്ങി നേപ്പാൾ. ലൈംഗിക അതിക്രമ നിയമത്തിൽ ‘റോമിയോ–ജൂലിയറ്റ്’ വ്യവസ്ഥ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതികളാണ് സർക്കാർ പരിഗണിക്കുന്നത്. പ്രായവ്യത്യാസം കുറഞ്ഞ കൗമാരക്കാർ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗക്കുറ്റത്തിൽനിന്ന് ഒഴിവാക്കുക എന്നതാണ് പുതിയ നിർദേശത്തിന്റെ ലക്ഷ്യം.
നിലവിൽ നേപ്പാളിൽ 18 വയസ്സിൽ താഴെയുള്ളവരുമായി നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും, പരസ്പര സമ്മതമുണ്ടെങ്കിലും, നിയമപരമായി ബലാത്സംഗമായിട്ടാണ് കണക്കാക്കുന്നത്. ഇതുമൂലം കൗമാരപ്രായക്കാരായ നിരവധി യുവാക്കൾ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് നിയമഭേദഗതി സംബന്ധിച്ച ചർച്ചകൾ ശക്തമായത്.
നേപ്പാളിന്റെ നാഷണൽ ക്രിമിനൽ കോഡിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പുതിയ വ്യവസ്ഥ പ്രകാരം, 16നും 18നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ മൂന്ന് വയസ്സിൽ താഴെ മാത്രം പ്രായവ്യത്യാസമുള്ള ബന്ധങ്ങൾ ബലാത്സംഗമായി കണക്കാക്കില്ല. എന്നാൽ ഭീഷണിപ്പെടുത്തൽ, ചൂഷണം, നിർബന്ധം, വലിയ പ്രായവ്യത്യാസം തുടങ്ങിയ ഘടകങ്ങൾ ഉണ്ടെങ്കിൽ നിലവിലെ കർശന നിയമങ്ങൾ തുടർന്നും ബാധകമായിരിക്കും.
ലൈംഗിക ചൂഷണവും സ്വാഭാവിക കൗമാര ബന്ധങ്ങളും തമ്മിൽ വ്യക്തമായ വേർതിരിവ് സൃഷ്ടിക്കുകയാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്നാണ് നേപ്പാൾ സർക്കാർ വ്യക്തമാക്കുന്നത്. ‘പ്രായത്തിലുള്ള അടുപ്പവും പരസ്പര സമ്മതവും ഉള്ള ബന്ധങ്ങളെ സ്വമേധയാ ബലാത്സംഗമായി കാണരുത്’ എന്നാണ് നേപ്പാൾ നിയമ സെക്രട്ടറി ഉദയ രാജ് ധുങ്കാനയുടെ വിശദീകരണം.
നിയമ മന്ത്രാലയം നിയോഗിച്ച എട്ടംഗ പഠനസമിതിയാണ് ‘റോമിയോ–ജൂലിയറ്റ്’ വ്യവസ്ഥ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. കൗമാരക്കാരുടെ യാഥാർഥ്യങ്ങളെ നിലവിലെ നിയമം പ്രതിഫലിപ്പിക്കുന്നില്ലെന്നും, പലപ്പോഴും കുടുംബങ്ങൾ തന്നെ ഈ നിയമം ദുരുപയോഗം ചെയ്യുന്നതായും സമിതി ചൂണ്ടിക്കാട്ടുന്നു.
പ്രണയബന്ധങ്ങളെയും മിശ്രവിവാഹങ്ങളെയും എതിർക്കുന്ന കുടുംബങ്ങൾ, പെൺകുട്ടിയുടെ സമ്മതമുണ്ടായിരുന്ന സാഹചര്യങ്ങളിലും ആൺകുട്ടികൾക്കെതിരെ ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി വിമർശകർ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടിയോ വിവാഹിതരായോ ആയ കൗമാരക്കാർ പിന്നീട് കുടുംബങ്ങളുടെ പരാതിയിൽ ക്രിമിനൽ കേസുകളിൽ കുടുങ്ങുന്ന സംഭവങ്ങൾ നേപ്പാളിൽ വർധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് ഉദാഹരണമായി 2022ൽ നേപ്പാൾ സുപ്രീം കോടതി പരിഗണിച്ച ഒരു കേസും ചർച്ചയാകുന്നുണ്ട്. 15 വയസ്സുകാരിയുമായി ഒളിച്ചോടിയ 17 വയസ്സുകാരനെ ഹൈക്കോടതി ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ഇരുവരും പിന്നീട് വിവാഹിതരാവുകയും കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യവും കോടതി പരിഗണിച്ചിരുന്നു. എന്നാൽ ബാലവിവാഹവുമായി ബന്ധപ്പെട്ട കുറ്റത്തിൽ ആൺകുട്ടിക്ക് ആറുമാസം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
അതേസമയം, നിർദ്ദേശിക്കപ്പെടുന്ന നിയമഭേദഗതിക്കെതിരെ വനിതാ സംഘടനകളും ശിശുസംരക്ഷണ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബാലവിവാഹവും ലിംഗാതിക്രമങ്ങളും ഇപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങളായിരിക്കുന്ന നേപ്പാളിൽ ഇത്തരം ഇളവുകൾ പെൺകുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
സാമൂഹിക യാഥാർഥ്യങ്ങൾ വിശദമായി പഠിക്കാതെയുള്ള നിയമപരിഷ്‌കാരങ്ങൾ ദുരുപയോഗങ്ങൾക്ക് വഴിയൊരുക്കാമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം മോഹ്ന അൻസാരി അഭിപ്രായപ്പെട്ടു. കൗമാരക്കാരുടെ അവകാശങ്ങളും സുരക്ഷയും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിലുള്ള സമതുലിത സമീപനമാണ് നിയമനിർമാണത്തിൽ ആവശ്യമെന്ന ചർച്ചയാണ് ഇപ്പോൾ നേപ്പാളിൽ ശക്തമാകുന്നത്.


















































