കണ്ണൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീയെന്ന വ്യാജേന ഒട്ടേറെ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ കൈക്കലാക്കിയ കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റില്‍. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നു പെൺകുട്ടികളുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് അവരുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി മറ്റു പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തലശ്ശേരി സ്വദേശി സഹീമിനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. സൗദിയിലും നാട്ടിലുമായി ഇരുന്നാണ് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല വീഡിയോകൾ അയപ്പിച്ചത്. വിവിധ ടാസ്‌ക്കുകൾ നൽകി ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വീഡിയോ കോളിന് നിർബന്ധിച്ച് അവരുടെ അശ്ലീല വിഡിയോ പകർത്തി പ്രതി സൂക്ഷിച്ചു.
ഒരേ സമയം പല അക്കൗണ്ടുകളിൽ നിന്നു ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി അവലംബിച്ചിരുന്നത്. ഇത്തരത്തിൽ ഒട്ടേറെ പെൺകുട്ടികളുടെ വീഡിയോകൾ പ്രതിയുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പരാതികൾ സൈബർ പോലീസിനു ഇയാള്‍ക്കെതിരെ ലഭിച്ചിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനു പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. പത്തോളം അക്കൗണ്ടുകളിൽ സ്ത്രീയായി ചമഞ്ഞായിരുന്നു പെൺകുട്ടികളുമായി ചാറ്റിങ് നടത്തിയത്. രാജ്യത്തിൻ്റ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്ത്രീകളുടെ നഗ്ന വീഡിയോകൾ ഇയാളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തി. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ സഹീമിനെ പോലീസ് തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.