1998 ൽ ആണ് മമത ബാനർജി ബംഗാളിലെ കോൺഗ്രസിനെ പിളർത്തി തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നത്. 20 വർഷത്തോളം തുടർച്ചയായി ഇടതുപക്ഷം ഭരിച്ചിട്ടും അടുത്തകാലത്തൊന്നും തിരികെ ഭരണത്തിലേക്ക് വരാനുള്ള സാധ്യത കോൺഗ്രസിനില്ല എന്ന് കണ്ടാവണം അന്ന് മമത ചുവടു മാറ്റിയത്. 43 വയസാണ് അപ്പോൾ മമതയുടെ പ്രായം. 29-ാം വയസിൽ ബംഗാളിൽ സിപിഎമ്മിന്റെ കരുത്തനായ സോമനാഥ് ചാറ്റർജിയെ അട്ടിമറിച്ചു കൊണ്ടാണ് അവർ ലോക്സഭയിലേക്ക് ആദ്യമായി എത്തുന്നത്. ആ വർഷം ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന സഹതാപ തരംഗത്തിന്റെ പിന്തുണയും അവർക്കുണ്ടായിരുന്നു. സാധാരണ നിലയിൽ ഒരുലക്ഷത്തിനു മേൽ വോട്ടിന് സിപിഎം ജയിക്കുന്ന മണ്ഡലമായ ജാദവ് പൂരിലാണ് ആ അട്ടിമറി നടന്നത്. എന്നാൽ പിന്നീട് 1989 ൽ അടുത്ത തെരഞ്ഞെടുപ്പിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മാലിനി ഭട്ടാചാര്യയോട് തോൽക്കുകയായിരുന്നു മമത. പിന്നീട് ദക്ഷിണ കൽക്കട്ടയിലേക്ക് മണ്ഡലം മാറിയ മമത, 1991 മുതൽ 2009 വരെ അവിടെ നിന്നും ജയിച്ച് പാർലമെന്റംഗം ആയി.
ഇതിനിടയിലാണ് 1998 ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നത്. എന്തായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ രൂപീകരണത്തിന്റെ യഥാർത്ഥ കാരണം എന്നത് ഇന്നും വ്യക്തമായി ആരും പറയാറില്ല. കോൺഗ്രസിൽ മമതയുടെ നിലപാടുകൾക്ക് അക്കാലത്ത് പിന്തുണ കുറവായിരുന്നു എന്നത് ഒരു വാസ്തവം ആണ്. പ്രത്യേകിച്ചും ബംഗാളിലെ കാര്യം വരുമ്പോൾ കോൺഗ്രസ് സിപിഎമ്മിനോട് മൃദു സമീപനമാണ് കാട്ടുന്നതെന്നതായിരുന്നു മമതയുടെ ഏറ്റവും വലിയ പരാതി. അതുകൊണ്ടാണ് ബംഗാളിൽ പാർട്ടി ഗതി പിടിക്കാത്തതെന്നും ബിജെപിയെ എതിർക്കുന്നതിന്റെ പേരിൽ സിപിഎമ്മിനോട് മൃദുസമീപനവുമായാണ് മുന്നോട്ട് പോവുന്നതെങ്കിൽ കോൺഗ്രസ് ഒരുകാലത്തും ബംഗാളിൽ തിരികെ വരില്ല എന്നായിരുന്നു മമത പറഞ്ഞത്. പുറത്ത് പച്ചയും അകത്തു ചുവപ്പും ആയാണ് ബംഗാളിലെ കോൺഗ്രസ് പാർട്ടി നേതാക്കൾ നടക്കുന്നതെന്നും കേന്ദ്രത്തിലെ നേതാക്കൾക്കും ബംഗാളിനോട് അതേ നയമാണെന്നും പറഞ്ഞ് തണ്ണിമത്തൻ നിലപാട് എന്ന് അക്കാലത്ത് മമത പരിഹസിക്കുകയും ചെയ്തിരുന്നു.
അങ്ങനെ സിപിഎമ്മിനെ എതിർക്കുക എന്ന പ്രധാന ലക്ഷ്യവുമായാണ് തൃണമൂൽ പിറവിയെടുക്കുന്നത്. പറയത്തക്ക പ്രമുഖ നേതാക്കളൊന്നും തന്നെ മമതയുടെ കൂടെ ഉണ്ടായിരുന്നില്ല. ആകെ ഒരു മുകുൾ റോയ് മാത്രമാണ് പറയാനെങ്കിലും ഉണ്ടായിരുന്നത്. പക്ഷേ മമത പിന്നോട്ടിറങ്ങിയില്ല. ആദ്യം അവർ ബിജെപിയുമായാണ് സഖ്യമുണ്ടാക്കിയത്. അതിൽ നിന്നു തന്നെ അവരുടെ ശത്രു ആരായാരുന്നു എന്നത് വ്യക്തമാണ്. ബിജെപിയുമായി ചേർന്ന് പതിയെ ബംഗാളിൽ കോൺഗ്രസിന് ബദലായി അവർ വളർന്നു. നേതാക്കളില്ലെങ്കിലും പാർട്ടിയിൽ അണികൾ ഇഷ്ടം പോലെ ഉണ്ടായി. ഇടത് ഭരണത്തെ മടുത്തവർ, മറ്റൊരു ഓപ്ഷനായ കോൺഗ്രസ് പക്ഷേ ഇടതിനോട് മൃദു സമീപനവുമായി തുടരുന്നതിനാൽ അതിലേക്ക് പോകാൻ താൽപര്യപ്പെടാത്തവർ, എല്ലാം മമതയുടെ കൂടെ ചേർന്നു. അതോടൊപ്പം തന്നെ ബിജെപി മന്ത്രി സഭയിൽ റെയിൽവേ പോലെ വലിയ ഒരു ക്യാബിനറ്റും മമതക്ക് ലഭിച്ചു. അതും ബംഗാളിൽ അവർക്ക് മുതൽകൂട്ടായി. അങ്ങനെ ബിജെപിയുടെ കൈ പിടിച്ച് സിപിഎമ്മിനെ എതിർക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട പാർട്ടി 2011 ൽ അവരുടെ ലക്ഷ്യത്തിലേക്ക് എത്തി. മമത റൈറ്റേഴ്സ് ബിൽഡിംഗിലേക്ക് മുഖ്യമന്ത്രിയായി എത്തി.
പക്ഷേ അപ്പോഴേക്കും ബിജെപിയുമായുള്ള ബന്ധം മമത ഉപേക്ഷിച്ച് കോൺഗ്രസിനെ കൂടെ കൂട്ടുകയാണ് ചെയ്തത്. അതിനൊരു കാരണവുമുണ്ടായിരുന്നു. 2004 ലെ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. 2009 ൽ വീണ്ടും പരാജയപ്പെടുകയും ചെയ്തതോടെ കേന്ദ്രഭരണത്തിൽ നിന്നുള്ള സപ്പോർട്ട് മമതയ്ക്ക് ആവശ്യമായിരുന്നു. അവർ യാതൊരു മടിയും കൂടാതെ കേന്ദ്രത്തിൽ ഭരണത്തിലുള്ള കോൺഗ്രസിന്റെ കൂടെ ചേരാൻ തീരുമാനിക്കുകയും ഒരുമിച്ചു മത്സരിക്കുകയും ചെയ്തു. അങ്ങനെ 2011 ൽ അധികാരത്തിലെത്തി, കോൺഗ്രസുമായുള്ള ബന്ധം അങ്ങനെ സുഖകരമായി പോകുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിനെതിരായ നിരവധി സമരങ്ങൾ ഉയരുകയും ഇന്ധനവില കുത്തനെ ഉയരുകയും ഗ്യാസിന്റെ വില ഉയരുകയും ചെയ്തതൊക്കെ കോൺഗ്രസ് സർക്കാരിനെതിരെ വലിയ ജനരോഷം ഉയർത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടാവുന്ന് ഏവരേയും പോലെ മമതയും പ്രതീക്ഷിച്ചു. സമയം വൈകിച്ചില്ല, മമത കോൺഗ്രസുമായുള്ള ബന്ധം ഏകപക്ഷീയമായി അവസാനിപ്പിച്ചു.
2014 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശായതോടെ മമത പിന്നെ അവരുമായുള്ള എല്ലാ സംഭാഷണങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. പോരാത്തതിന് കോൺഗ്രസ് തകർച്ചയിൽ നിന്ന് കരകയറാൻ 2016 ൽ സിപിഎമ്മുമായി സഖ്യം ചേർന്ന് മത്സരിച്ചതോടെ മമതയുടെ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ഇത്തവണ കേന്ദ്രത്തിൽ സർക്കാരുള്ള ബിജെപിയുമായി അവർ സഖ്യത്തിനു ശ്രമിച്ചില്ല. കാരണം ബംഗാളിൽ വൻ ഭൂരിപക്ഷത്തിലാണ് അവർ ഭരിച്ചിരുന്നത്. അതുകൊണ്ട് തന്നെ തനിക്ക് ആരുടേയും സഹായം ആവശ്യമില്ല എന്ന നിലപാടെടുത്തു. എന്നാൽ ബിജെപിയും അമിത് ഷായും മമതയുമായി ചേർന്ന് ബംഗാളിൽ മത്സരിക്കാനല്ല, മറിച്ച് മമതയെ വീഴ്ത്തി ബംഗാൾ പിടിക്കാനാണ് തീരുമാനിച്ചത്. അതോടെ ബംഗാൾ രാഷ്ട്രീയം ശരിക്കും ഇളകി മറിയുകയായിരുന്നു, ഒരു ദശാബ്ദക്കാലം. ഇക്കാലമത്രയും മമത ഒരു ഏകാധിപതിയെ പോലെ തന്നെയാണ് ബംഗാൾ ഭരിച്ചതും.
എന്നാൽ സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെ മമതയെ കൊണ്ടുവന്ന ജനത അവരുടെ ഏകാധിപത്യത്തേയും കടപുഴക്കിയെറിയുകയായിരുന്നു 2026 ൽ. തോറ്റിട്ടും ഗുസ്തി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം അടപടലം വീണതോടെ മമത വീണ്ടും അടവു നയവുമായി തിരിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് വേദിയിൽ സോണിയ ഗാന്ധിയെ കെട്ടിപ്പിടിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദികളുടെ എണ്ണം ഒരുപാടുണ്ട്. എങ്കിലും അവരിൽ ആദ്യത്തെ വിരലിലെണ്ണാവുന്ന പേരുകളിൽ ഒന്ന് തന്നെയാണ് മമത ബാനർജി. അധികാരക്കൊതി ഇത്രയേറെ പച്ചക്ക് പ്രകടിപ്പിക്കുന്ന മറ്റ് നേതാക്കൾ വളരെ കുറവാണ്. പക്ഷേ ഇപ്പോൾ പ്രായം 70 കഴിഞ്ഞ നിലയിൽ, അതോടൊപ്പം പാർട്ടി രൂപീകരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷവും രണ്ടാംനിര നേതാക്കളെ ഉയർത്തുന്നതിൽ കാണിച്ച പിശുക്കും അവർക്ക് തിരിച്ചടിയാണ്. ബംഗാളിൽ ജനങ്ങൾ പുറംകാൽ കൊണ്ട് ചവിട്ടിയെറിഞ്ഞ മമതയുടെ കൂടെ ചേരാനാണ് കോൺഗ്രസ് തീരുമാനിക്കുന്നതെങ്കിൽ അവർക്ക് നല്ലതു വരട്ടെ എന്നു മാത്രമേ പറയാനുള്ളു. ഇന്ത്യ മുന്നണിയിലെ മറ്റൊരു കക്ഷിയായ ഡി എം കെ ഇതേ സമയം കോൺഗ്രസുമായി ഇനിയൊരു നീക്കുപോക്കിനുമില്ലെന്ന് തീർത്തും പറഞ്ഞു കഴിഞ്ഞു.
ശക്തമായിരുന്ന കാലത്ത് തങ്ങളുടെ പ്രതിപക്ഷ ഐക്യത്തിനെല്ലാം അള്ളുവച്ച ശേഷം തോറ്റ് തുന്നം പാടിയെത്തുന്ന സമയത്ത് അവർക്ക് അനാവശ്യ പ്രാധാന്യം കൊടുത്ത് ഇന്ത്യാമുന്നണി കെട്ടിപ്പടുക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ ഒരിക്കൽ കൂടി അതു തന്നെ പറയും. ബംഗാളിൽ മമതയോട് പറഞ്ഞത് തന്നെ. നേതാക്കൾക്ക് പഴയ പല ഓർമകളും ഗൃഹാതുരത്വമുണ്ടാക്കിയേക്കാം. പക്ഷേ ജനങ്ങൾ അത്രയേറെ വെറുത്താണ് അവരെ പുറത്തെറിഞ്ഞത്. എന്നിട്ട് അതുവരെ ശത്രുക്കളായി നിന്നവരുടെ അടുത്തേക്ക് അവർ വരുമ്പോൾ ഓർക്കേണ്ടത് എക്കാലത്തും അവരുടെ നിലപാട് എന്നത് നിലപാടില്ലായ്മയാണ് എന്നതാണ്. വ്യക്തിപരമായ സ്വന്തം നിലനിൽപും അധികാരക്കൊതിയും മാത്രമാണ് അവരുടെ രാഷ്ട്രീയം. മുന്നണിയൊക്കെ അതു കഴിഞ്ഞ് മാത്രം. എന്തായാലും കാത്തിരുന്നു കാണാം.
















































