കാസർകോട്: മേൽപ്പറമ്പിൽ പതിനാറുവയസ്സുകാരിയെ യുവതി പീഡനത്തിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ മെർളിൻ. ഇവർ പെൺകുട്ടിയെ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. പെൺകുട്ടി നേരത്തെ സ്വന്തം പിതാവിനാലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഈ കേസിൽ പിതാവ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണെന്നുമാണ് പോലീസ് പറയുന്നത്.
പീഡനത്തിനിരയായ കുട്ടിയുടെ അമ്മ ലഹരിവിൽപനക്കേസിലെ പ്രതിയായിരുന്നു. ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് സ്‌നേഹ മെർളിനുമായി പരിചയത്തിലാവുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇവരുടെ കാസർകോട്ടെ വീട്ടിൽ സ്‌നേഹ മെർളിൻ ഒരുവർഷത്തോളം താമസിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടി പീഡനത്തിനിരയാവുന്നത്. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. കേസിൽ മേൽപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുതമല. കേസെടുത്തതിന് പിന്നാലെ സ്‌നേഹ മെർളിൻ ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയാണ് പ്രതിയായ സ്‌നേഹ മെർളിൻ. നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ചെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു. കൂടാതെ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.















































