ബെംഗളൂരു: ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ, തന്റെ ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പോലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് വർഷമായി താൻ ഭർതൃ പിതാവിൽ നിന്ന് പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. 2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അതേസമയം പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തും. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും രക്ഷയില്ല. വീടിനു പുറമെ യുവതിയുടെ സ്‌കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകൾ നൽകുന്നതും പതിവാണ്.
2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിന് യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

















































