ജലന്ദർ: ‘പ്രവാചകൻ ബജീന്ദർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജലന്ദറിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ പരാതികളുമായി യുവതിയും കുടുംബവും രംഗത്ത്. ഇയാൾ തനിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും സംഭവം പുറത്തറിയിച്ചപ്പോൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
2017 മുതൽ 2023 വരെ ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിന്റെ പാസ്റ്ററായിരുന്നു ബജീന്ദർ സിങ്. ഞായറാഴ്ചകളിൽ സിങ് യുവതിയെ പള്ളിയിൽ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ കോളേജിൽ പോകുമ്പോൾ പിന്നാലെ കാറുകൾ അയയ്ക്കുകയും വീട്ടിലേക്ക് പോകുമ്പോൾ പിന്തുടരുകയും ചെയ്തു. മാതാപിതാക്കളുടെ ജീവന് ഭീഷണി ഉയർത്തിയാണ് ബജീന്ദറിന്റെ സംഘം യുവതിയെ മാനസികമായി സംഘർഷത്തിലാക്കിയത്. പാസ്റ്റർ അടിക്കടി സിംകാർഡുകൾ മാറ്റിക്കൊണ്ടേയിരിക്കുകയും ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു.
അതോടൊപ്പം ബജീന്ദറിന് ഓപിയം കച്ചവടമുണ്ടായിരുന്നതായും ഡൽഹി ജി ബി റോഡിലെ ബ്രദേഴ്‌സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നതായും യുവതി ആരോപിച്ചു. ബജീന്ദറിന്റെയും കൂട്ടാളികളുടെയും ചെയ്തികളെ ചോദ്യം ചെയ്തവരെല്ലാം കൊല്ലപ്പെടുകയോ ഭീഷണിപ്പെടുത്തി അടക്കിയിരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. ബജീന്ദറിന്റെ വീഡിയോ സന്ദേശങ്ങളും യുവതിയുടെ വീട്ടിൽ വന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു.
എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ബജീന്ദർ സിങ് പറഞ്ഞു. താൻ എവിടേക്കും ഓടിപ്പോകാൻ പദ്ധതിയിടുന്നില്ലെന്നും രണ്ട് ചെറിയ കുട്ടികളുടെ പിതാവാണ് താനെന്നും അത്തരം തെറ്റായ കാര്യങ്ങൾ ഒരിക്കലും ചെയ്യില്ലെന്നുമായിരുന്നു ബജീന്ദറിന്റെ പ്രതികരണം. തനിക്കെതിരെ കുറ്റം ആരോപിച്ചവർക്കെതിരെ പരാതി നൽകുമെന്നും ബജീന്ദർ പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സഹായമഭ്യർഥിച്ചുകൊണ്ട് ബജീന്ദർ സദസിനോട് സംസാരിക്കുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
പരാതിക്കാരിയായ യുവതി വന്നത് അവരുടെ അമ്മ, സഹോദരൻ, ഭർത്താവ് എന്നിവരോടൊപ്പമായിരുന്നുവെന്ന് ജലന്ദർ അസിസ്റ്റൻഡ് പോലീസ് കമ്മീഷണർ ബബന്ദീപ് സിങ് പറഞ്ഞു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചേർത്ത് പാസ്റ്റർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. യുവതിക്ക് സംരക്ഷണം ഒരുക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിത കമ്മീഷൻ ആവശ്യപ്പെട്ടു.