വയനാട്: മെസി തട്ടിപ്പിൽ ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെയെന്ന് മന്ത്രി ഓ ജെ ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്. ആന്റോ അഗസ്റ്റിന് എതിരായി നടന്ന പരിശോധന പ്രതിരോധിക്കാൻ രംഗത്തെത്തിയത് പ്രതിപക്ഷ നേതാക്കളാണ്.
മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട പന്ത് അവസാനം എത്തി നിൽക്കുക പ്രതിപക്ഷത്തിന് കോർട്ടിലാണ് എന്നറിഞ്ഞാണ് പ്രതിപക്ഷം പ്രതിരോധം തീർത്തത്. കഴിഞ്ഞ സർക്കാരിന്റെ താൽപര്യം കൂടി ഉണ്ടായിരുന്നു ഈ കരാറിന് പിന്നിൽ എന്നത് ആന്റോ തന്നെ പറയുന്നു. അത് തള്ളണോ കൊള്ളണോ എന്നത് പ്രതിപക്ഷ നേതാവ് തന്നെ പറയട്ടെ. സർക്കാർ അറിയാതെ എങ്ങനെ സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറാകാൻ കഴിയും.
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാനാകും. സ്റ്റേഡിയത്തിൽ ലൈറ്റിംഗ് അറേഞ്ച്മെന്റ് ഒരുക്കിയ സ്ഥാപനത്തിന് പോലും പണം നൽകിയിട്ടില്ല. എവിടെയാണ് പണം ഇൻവെസ്റ്റ് ചെയ്തത്, എത്ര ചെലവായി എന്നതിൽ വ്യക്തത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം സർക്കാർ അംഗീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങൾ പോലും അറിയാതെയാണ് സർവകലാശാലയുടെ തീരുമാനം. സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖ. വിദ്യാർഥി രാഷ്ട്രീയം തെറ്റായ കാര്യമാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.




