മുംബൈ: ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ആശിഷ് ഷെലറുടെ വസതി സന്ദർശിക്കാനെത്തിയ ബോളിവുഡ് താരം സൽമാൻ ഖാനെതിരെയും സംഘാടകരുടെ സുരക്ഷാവീഴ്ചയ്ക്കെതിരെയും വ്യാപക വിമർശനം. ആരാധകരുടെ വൻ തിരക്കിനിടയിൽ നടന്റെ കാർ കയറി ആരാധകന്റെ കാൽ പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്ക് സൽമാൻ ഖാൻ പരസ്യമായി ശകാരവും അടിയും നൽകിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.ആശിഷ് ഷെലറുടെ വീട്ടിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.
താരത്തെ ഒന്നു കാണാൻ നൂറുകണക്കിന് ആരാധകരാണ് വീടിന് പുറത്ത് തടിച്ചുകൂടിയത്. കടുത്ത തിരക്കിനിടയിലൂടെ കാറിലേക്ക് നീങ്ങാൻ സൽമാൻ ഖാനും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടി. തുടർന്ന് ആരാധകരോട് കൈകൂപ്പി വഴിമാറാൻ അഭ്യർത്ഥിച്ച ശേഷമാണ് താരം കാറിലേക്ക് കയറിയത്. എന്നാൽ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാളുടെ കാലിലേക്ക് വാഹനം കയറുകയായിരുന്നു. ആരാധകൻ വേദന കൊണ്ട് നിലവിളിക്കുന്നത് കണ്ട പാപ്പരാസികൾ കാർ പിന്നോട്ട് എടുക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഈ സംഭവത്തിൽ പ്രകോപിതനായ സൽമാൻ ഖാൻ ഡ്രൈവറുടെ കൈയിൽ അടിക്കുകയും കടുത്ത ഭാഷയിൽ ശകാരിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. തിരക്കിനിടയിൽ ഡ്രൈവർ ജാഗ്രത പാലിക്കേണ്ടിയിരുന്നെന്നും സൽമാൻ എടുത്ത നിലപാടാണ് ശരിയെന്നും ഒരു വിഭാഗം ആരാധകർ വാദിക്കുമ്പോൾ, പൊതുസ്ഥലത്ത് ഡ്രൈവറെ മർദ്ദിച്ച താരത്തിന്റെ പെരുമാറ്റം അഹങ്കാരപരമാണെന്ന് വിമർശകരും ചൂണ്ടിക്കാണിക്കുന്നു.






