കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും അഞ്ച് തവണ തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ ആശിഷ് ബാനർജിയെ ബിർഭൂമിലെ വീട്ടിനോട് ചേർന്നുള്ള പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. 74 വയസായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തി.
ബംഗാളിയിൽ എഴുതിയതായി പറയപ്പെടുന്ന കുറിപ്പിൽ തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആശിഷ് ബാനർജി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ കുടുംബത്തിലെ യുവാക്കൾ ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതെ സ്വന്തം തൊഴിൽ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കുറിപ്പിൽ നിർദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
“പൊതുയോഗങ്ങളിൽ പങ്കെടുക്കുക എന്നതല്ലാതെ ടിആർഡിഎയിൽ എനിക്ക് മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ലായിരുന്നു. ഞാൻ ടെൻഡർ കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല. ചെക്കുകളിൽ ഒപ്പിടാൻ എനിക്ക് അധികാരമില്ലായിരുന്നു. പദ്ധതികൾ അംഗീകരിക്കുന്നതിലോ ‘ഒബ്ജക്ഷൻ ഇല്ല’ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലോ ഞാൻ ഉൾപ്പെട്ടിരുന്നില്ല. ഈ കാര്യങ്ങളിൽ ആരും എന്നോട് ആലോചിച്ചിട്ടില്ല. എന്നെ അപകീർത്തിപ്പെടുത്താൻ സ്വീകരിച്ച നടപടികളെ ഞാൻ അപലപിക്കുന്നു. ഇന്ന്, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നു. എന്റെ കുടുംബത്തിലെ യുവാക്കൾ രാഷ്ട്രീയത്തിൽ ചേരരുതെന്ന് ഞാൻ ഉപദേശിക്കുന്നു; അവർ അവരുടെ തൊഴിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ,”- ആത്മഹത്യാ കുറിപ്പിൽ പറയുന്നു,
രാംപൂർഹട്ട് നിയമസഭാ മണ്ഡലത്തെ തുടർച്ചയായി 25 വർഷം പ്രതിനിധീകരിച്ച ആശിഷ് ബാനർജി, താൻ ഒരിക്കലും അഴിമതിയിൽ ഏർപ്പെട്ടിട്ടില്ലെന്നും ഒരു ജോലിക്കും പണം വാങ്ങിയിട്ടില്ലെന്നും കുറിപ്പിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. തൃണമൂൽ കോൺഗ്രസിലെ ചില തെറ്റായ നടപടികളെ അംഗീകരിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ അതിനെതിരെ പ്രതിഷേധിക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. താരാപീഠ്- രാംപൂർഹട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ, ചെക്ക് അനുവദിക്കൽ, പ്ലാൻ അംഗീകരിക്കൽ, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയ കാര്യങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം മമത ബാനർജിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്നു ആശിഷ് ബാനർജി. വിദ്യാർഥി കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 2001 മുതൽ 2026 വരെ രാംപൂർഹട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വഹിച്ചിട്ടുണ്ട്. മമത ബാനർജി സർക്കാരിൽ സ്കൂൾ വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
ഈ വർഷത്തെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ മുന്നേറ്റത്തിന് തിരിച്ചടിയേറ്റത്. ബിജെപി സ്ഥാനാർഥി ധ്രുവ സാഹയോട് 24,000ത്തിലധികം വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെട്ടു. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി പശ്ചിമ ബംഗാളിൽ ആദ്യമായി സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ആശിഷ് ബാനർജിയുടെ മരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






