കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ. കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ചിന്നത്താമ്പയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി രഹസ്യമായി മുറിക്കുള്ളിൽ സൂക്ഷിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നത്താമ്പ മരിച്ചത്. അമ്മ മരിച്ചവിവരം പുറംലോകത്തെ അറിയിക്കാതെ മൃതദേഹം വെള്ളത്തുണി ഉപയോഗിച്ച് മൂടുകയും ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി പൂജകൾ നടത്തുകയുമായിരുന്നു കൃഷ്ണസ്വാമി. മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ മറ്റാരെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു. മുൻപ് ആരോഗ്യ പ്രവർത്തകരോ ആശാ വർക്കർമാരോ എത്തുമ്പോൾ പോലും അമ്മയെ താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് കൃഷ്ണസ്വാമി അവരെ മടക്കി അയയ്ക്കാറായിരുന്നു പതിവ് എന്ന് നാട്ടുകാർ പറയുന്നു.
ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയെ ശുശ്രൂഷിച്ചിരുന്നത് കൃഷ്ണസ്വാമിയായിരുന്നു. അമ്മ മരിച്ചുവെന്ന് അംഗീകരിക്കാൻ കഴിയാത്തതിനാലാകാം ഇയാൾ ഇങ്ങനെ ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ വൈകീട്ടോടെ കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്. മുത്തശ്ശി മരിച്ച വിവരം അറിഞ്ഞ് ഉള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഉടൻതന്നെ വാർഡ് മെമ്പറെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൃഷ്ണസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് ആവശ്യമായ മാനസിക ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.


















































