വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ നീക്കത്തെ തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. 2025 ജനുവരി 20-ന് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നാണ് അമേരിക്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായോ താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി റദ്ദാക്കിയത്. 6-3 എന്ന ഭൂരിപക്ഷത്തിനാണ് അമേരിക്കൻ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ട്രംപിൻ്റെ ഉത്തരവ് തള്ളിയത്.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് എഴുതിയ ഭൂരിപക്ഷ വിധിയിൽ, ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിൽ കൊണ്ടുവന്ന അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതി രാജ്യത്ത് ജനിക്കുന്ന ഏവർക്കും പൗരത്വം നൽകുന്നതാണ്. അതിന് വളരെ പരിമിതമായ ഒഴിവുകൾ മാത്രമേ ഉള്ളൂ എന്നും കോടതി വ്യക്തമാക്കി. “പൗരത്വം എന്നത് അവകാശങ്ങൾ നേടാനുള്ള അവകാശമാണ്, രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കെടുക്കാനുള്ള അവകാശമാണ്. ഈ വാഗ്ദാനം ഈ രാജ്യത്ത് ജനിക്കുന്ന ഓരോരുത്തർക്കും നൽകുമെന്ന് ഭരണഘടന നിർമാതാക്കൾ ഉറപ്പുനൽകിയിരുന്നു. ഇന്ന് ഞങ്ങൾ ആ വാഗ്ദാനം പാലിക്കുന്നു, എന്നാണ് റോബർട്സ് വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ജസ്റ്റിസ് ബ്രെറ്റ് കാവനോ ഭരണഘടനാ വ്യാഖ്യാനത്തിൽ ഭൂരിപക്ഷത്തോട് യോജിച്ചില്ലെങ്കിലും, നിലവിലെ ഫെഡറൽ നിയമം ജന്മാവകാശ പൗരത്വം നൽകുന്നുവെന്ന അടിസ്ഥാനത്തിൽ അദ്ദേഹം വിധിയിൽ ഒപ്പുവെച്ചു. മറുവശത്ത്, ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, നീൽ ഗോർസച്ച്, സാമുവൽ അലിറ്റോ എന്നിവർ ട്രംപിന്റെ നിയന്ത്രണങ്ങളെ പിന്തുണച്ച് വിയോജിപ്പുമായി രംഗത്തെത്തി. 91 പേജുകളുള്ള വിയോജിപ്പിൽ തോമസ് കോടതി ചരിത്രപരമായ വ്യാഖ്യാനത്തെ തെറ്റായി മാറ്റിയെന്നാണ് ആരോപിച്ചത്.
ട്രംപ് തന്റെ രണ്ടാം വരവിന്റെ ആദ്യദിവസം ഒപ്പുവെച്ച ഈ ഉത്തരവ് അനധികൃത കുടിയേറ്റക്കാരുടെയും താൽക്കാലിക വിസയിൽ എത്തിയവരുടെയും കുട്ടികൾക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ വിവിധ കീഴ് കോടതികൾ ഇതിനകം തന്നെ ഉത്തരവ് തടഞ്ഞതിനാൽ അത് രാജ്യത്ത് എവിടെയും പ്രാബല്യത്തിൽ വന്നിരുന്നില്ല.
അതേസമയം വിധിക്ക് പിന്നാലെ ട്രംപ് പ്രതികരിച്ചത് രാജ്യത്തിന് ദോഷകരമായ തീരുമാനം എന്നാണ്. കോൺഗ്രസിന് നിയമം മാറ്റി ഈ വിഷയത്തിൽ ഇടപെടാമെന്ന സൂചനയും അദ്ദേഹം നൽകിയെങ്കിലും, സുപ്രീം കോടതിയുടെ ഭരണഘടനാ അടിസ്ഥാനത്തിലുള്ള വിധിയെ മറികടക്കാൻ ഭരണഘടന ഭേദഗതി തന്നെ ആവശ്യമായി വരും.
കേസിന്റെ വാദം കേൾക്കുന്നതിനിടെ പോലും സുപ്രീം കോടതി ജഡ്ജിമാർ ട്രംപിന്റെ ഉത്തരവിന്റെ നിയമസാധുതയെ ചോദ്യം ചെയ്തിരുന്നു. 1898ലെ ‘വോംഗ് കിം ആർക്ക്’ കേസിലെ സുപ്രീം കോടതി വിധിയും, അമേരിക്കയിൽ ജനിക്കുന്ന എല്ലാവരും പൗരന്മാരാണ് എന്ന നിലപാടും ഈ കേസിൽ നിർണായകമായി പരിഗണിക്കപ്പെട്ടു.
ട്രംപിന്റെ ഉത്തരവ് നടപ്പായിരുന്നെങ്കിൽ, ഓരോ വർഷവും അമേരിക്കയിൽ ജനിക്കുന്ന രണ്ടര ലക്ഷത്തിലധികം കുട്ടികൾക്ക് പൗരത്വം നഷ്ടപ്പെടുമെന്നായിരുന്നു പഠനങ്ങൾ സൂചിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ മാത്രമല്ല, വിദ്യാർത്ഥികൾ പോലുള്ള നിയമപരമായി രാജ്യത്ത് കഴിയുന്ന വിദേശികളുടെ കുട്ടികളെയും ഇത് ബാധിക്കുമായിരുന്നു. അതേസമയം ഈ വിധി ട്രംപിന്റെ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്ക് വലിയ തിരിച്ചടിയായും, അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തിന്റെ നിലപാട് വീണ്ടും ഉറപ്പിച്ചതായും വിലയിരുത്തപ്പെടുന്നു.


















































