തിരുവനന്തപുരം: സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരെ പ്രതിഷേധിച്ചതോടെ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ സംഘർഷം. യുഡിഎഫ് അംഗങ്ങൾ റജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിച്ചത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ തടഞ്ഞു. യുഡിഎഫ് കൗൺസിലർ ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ സംഘർഷമുണ്ടായി.
ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി ആരോപിച്ചു. വനിതാ അംഗങ്ങളെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി യുഡിഎഫും ആരോപിച്ചു. കൗൺസിൽ 5 മിനിട്ടുകൊണ്ട് അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരുക്കേറ്റ സിപിഎം കൗൺസിലർമാർ മെഡിക്കൽ കോളജിൽനിന്ന് വീൽചെയറിലാണ് കൗൺസിൽ യോഗത്തിനെത്തിയത്. ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ.സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും തുടക്കം മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു. മേയർ വി.വി.രാജേഷ് സീറ്റിലെത്തിയതോടെ പ്രതിഷേധം ശക്തമായി.
സിപിഎം മെഡിക്കൽ കോളജ് കൗൺസിലർ സിന്ധു, കാട്ടായിക്കോണം കൗൺസിലർ സിന്ധുശശി അണമുഖം കൗൺസിലർ വീണ എന്നിവരെ ആംബുലൻലസിൽ കോർപറേഷൻ വളപ്പിൽ എത്തിച്ചു. അതിനുശേഷം വീൽ ചെയറിൽ ഹാളിലേക്ക് ഇവരെ എത്തിച്ചപ്പോൾ ബഹളം ശക്തമായി.
പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ബിജെപി പ്രവർത്തകരും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ബഹളം ശക്തമായതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മേയർ വി.വി.രാജേഷ് കൗൺസിൽ യോഗം അവസാനിപ്പിച്ചു. റജിസ്റ്ററിൽ ഒപ്പിടാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചപ്പോൾ ബിജെപി അംഗങ്ങൾ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. മിനിട്സിൽ ഒപ്പിടുമ്പോൾ ചെമ്പഴന്തി ഉദയൻ യുഡിഎഫ് വനിതാ അഗങ്ങളെ അടക്കം ആക്രമിച്ചതായി ശബരീനാഥൻ പറഞ്ഞു. ശുചിത്വപ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും സുഗതൻ വിഷയം ചർച്ച ചെയ്യാൻ മേയർ തയാറായില്ലെന്നും സിപിഎം കൗൺസിലർ എസ്.പി. ദീപക് പറഞ്ഞു.
ബി.ജെ.പി. കൗൺസിലർമാരെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെയും ‘വിദ്യാഭ്യാസമില്ലാത്ത വെറും നികൃഷ്ട ജീവികൾ’ എന്നാണ് ശബരീനാഥൻ വിശേഷിപ്പിച്ചത്. സുഗതനെ സഹായിക്കാനായി അറ്റൻഡൻസ് ബുക്ക് (രജിസ്റ്റർ) ഒപ്പിടാതെ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്നും ഇതിനു പിന്നിൽ ഗൂഢമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ശബരീനാഥൻ ആരോപിച്ചു.
















































