ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽവെച്ച് റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട എണ്ണക്കപ്പൽ പിടിച്ചെടുത്ത് ബ്രിട്ടീഷ് സേന. യുക്രൈൻ യുദ്ധത്തിനുള്ള റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇതാദ്യമായാണ് റഷ്യയുടെ ഷാഡോ ഫ്ലീറ്റുമായി ബന്ധമുള്ള ഒരു കപ്പലിനെതിരെ ബ്രിട്ടൻ നേരിട്ട് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു ആറുമണിക്കൂർ നീണ്ട നീക്കങ്ങൾ നടന്നത്. യുകെ സമുദ്രപരിധിയിൽവെച്ചാണ് ‘സ്മിർട്ടോസ്’ എന്ന കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തത്. റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രൈം ഏജൻസിയിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ചേർന്നാണ് ദൗത്യം നടത്തിയത്. ദൗത്യത്തിന് റോയൽ എയർഫോഴ്സും രണ്ടു നാവികസേനാ കപ്പലുകളും പിന്തുണ നൽകി.
പിടിച്ചെടുത്ത കപ്പൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഇവിടെ കപ്പൽ കടുത്ത നിരീക്ഷണത്തിലായിരിക്കും. ആഭ്യന്തര-അന്തർദേശീയ നിയമങ്ങൾ പൂർണമായും പാലിച്ചാണ് നടപടിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ, യുകെ സമുദ്രപരിധിയിലൂടെ കടന്നുപോകുന്ന ഉപരോധം നേരിടുന്ന കപ്പലുകൾ പിടിച്ചെടുക്കാൻ ബ്രിട്ടീഷ് സേനയ്ക്ക് അനുമതി നൽകുന്ന പുതിയ നിയമത്തിന് കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അംഗീകാരം നൽകിയിരുന്നു. ഈ ദൗത്യം റഷ്യയ്ക്ക് മേൽ ഏല്പിച്ച മറ്റൊരു ശക്തമായ പ്രഹരമാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. യുദ്ധത്തിന് ഇന്ധനം പകരുന്നവർക്ക് ഒളിച്ചിരിക്കാൻ കഴിയില്ലെന്ന ഓർമ്മപ്പെടുത്തലാണിതെന്നും ദൗത്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാർമർ കൂട്ടിച്ചേർത്തു.
റഷ്യയുടെ ഷാഡോ ഫ്ലീറ്റിൽപ്പെട്ട അറുന്നൂറോളം കപ്പലുകൾക്ക് ബ്രിട്ടൻ ഇതുവരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രൈൻ യുദ്ധത്തിന് പണം കണ്ടെത്താൻ റഷ്യ തങ്ങളുടെ ഷാഡോ ഫ്ലീറ്റ് കപ്പലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നാണ് ആരോപണം. അതിനാൽത്തന്നെ ബ്രിട്ടന്റെ നടപടി പുതിന്റെ നിയമവിരുദ്ധ യുദ്ധത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് പ്രതിരോധ സെക്രട്ടറി ഡാൻ ജാർവിസ് അഭിപ്രായപ്പെട്ടത്.














































