ടെഹ്റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മൃതദേഹം ജൂലൈ 9ന് സംസ്കരിക്കുമെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 4, 5 തീയതികളിൽ തലസ്ഥാനമായ ടെഹ്റാനിൽ പൊതുദർശനവും അനുശോചന ചടങ്ങുകളും നടക്കും. തുടർന്ന് ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഇമാം റെസായുടെ ശവകുടീരത്തിന് സമീപമായിരിക്കും ഖമനയിയുടെ സംസ്കാരം.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായി കരുതപ്പെടുന്ന മുജ്തബ ഖമനയിക്കും പരുക്കേറ്റിരുന്നു. അധികാരം ഏറ്റെടുത്തതിന് ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഖമനയിയുടെ മകൾ സഹ്ദ ഹദ്ദാദ് ആദിൽ, മരുമകൻ മിസ്ബാഹ് അൽ ഹുദ ബഗേരി, ഇവരുടെ മകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഖമനയിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തിന് നേരെ ആക്രമണം നടന്നത്.
ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈനിക മേധാവി ജനറൽ അബ്ദുൽ റഹീം മൂസവി, സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാൻഡർ ജനറൽ മുഹമ്മദ് പക്‌പൂർ, ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവൻ മുഹമ്മദ് ഷിറാസി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
1981 മുതൽ എട്ട് വർഷം ഇറാൻ പ്രസിഡന്റായിരുന്ന ഖമനയി, 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായ ആയത്തുല്ല ഖുമൈനിയുടെ മരണത്തെ തുടർന്ന് 1989ലാണ് രാജ്യത്തിന്റെ പരമോന്നത നേതൃസ്ഥാനത്തെത്തിയത്. അതിനുശേഷം മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ രാഷ്ട്രീയ, മത, സൈനിക മേഖലകളിലെ ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം.
















































