ചണ്ഡീഗഢ്: രാജ്യസഭാ എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിങിന് നൽകിവന്നിരുന്ന സുരക്ഷ പിൻവലിച്ച് പഞ്ചാബ് പോലീസ്. കഴിഞ്ഞദിവസം രാഘവ് ഛദ്ദയ്‌ക്കൊപ്പം എഎപി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരിൽ ഒരാളാണ് ഹർഭജനും. പിന്നാലെയാണ് നടപടി.
ശനിയാഴ്ച മുതലാണ് പഞ്ചാബ് പോലീസ് സുരക്ഷ പിൻവലിച്ചത്. 9-10 പോലീസുകാരടങ്ങിയ സുരക്ഷാകവചമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ജലന്ധറിലെ ഛോട്ടി ബരാദാരിയിലെ ഹർഭജന്റെ വസതിയിലായിരുന്നു പോലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. ഞായറാഴ്ച മുതൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ആണ് ഇവിടെ സുരക്ഷാച്ചുമതല വഹിക്കുന്നത്.
എഎപിയുടെ പത്ത് രാജ്യസഭാ എംപിമാരിൽ ഹർഭജൻ സിങ്, രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് ഇക്കഴിഞ്ഞദിവസം പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. ഇവരെ അയോഗ്യരാക്കണമെന്ന് അഭ്യർഥിച്ച് എഎപി രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ ഉയർത്തുന്നവാദം. രാജ്യസഭയിൽ പത്ത് അംഗങ്ങളാണ് എഎപിക്കുള്ളത്. ഇതിൽ ഏഴുപേരാണ് ബിജെപിയിൽ ചേർന്നത്. അതിനാൽതന്നെ അയോഗ്യത ബാധകമാകില്ലെന്നാണ് ഇവർ പറയുന്നത്.
എന്നാൽ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ, ലോക്‌സഭയുടെ ഒരു മുൻ സെക്രട്ടറി ജനറൽ എന്നിവരുൾപ്പെടെയുള്ള ഭരണഘടനാ വിദഗ്ധരുമായി എഎപി കൂടിക്കാഴ്ച നടത്തിയെന്നും ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർ അയോഗ്യതയ്ക്ക് കീഴിൽ വന്നേക്കുമെന്നുമാണ് ലഭിച്ച വിവരമെന്നും സഞ്ജയ് സിങ് പറഞ്ഞു.















































