ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ പ്രസ്താവന നടത്തിയത്. തന്ത്ര പ്രധാനമായ ഈ കടൽപാതയിലൂടെയുള്ള കപ്പൽ യാത്രകൾക്ക് ഇറാൻ തടസ്സം സൃഷ്ടിക്കില്ലയെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇറാന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കം.
“ഹോർമുസ് കടലിടുക്ക് യഥാർത്ഥത്തിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്,” എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി വ്യക്തമാക്കി. എന്നാൽ, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് ഈ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾക്കും ടാങ്കറുകൾക്കും ഈ വഴി കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ പുതിയ തീരുമാനം ഇന്ത്യയുൾപ്പെടെയുള്ള എണ്ണ ഉപഭോക്തൃ രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ്. പേർഷ്യൻ ഗൾഫ് മേഖലയിൽ നിരവധി ഇന്ത്യൻ കപ്പലുകൾ ഹോർമൂസ് കടക്കാനാവാതെ കുടുങ്ങിയിരുന്നു. ഏകദേശം 23,000 ഇന്ത്യൻ നാവികരാണ് ഇങ്ങനെ അകപ്പെട്ടുപോയ കപ്പലുകളിലുള്ളത്. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇറാന്റെ സുപ്രധാന തീരുമാനം. ഇറാൻ ഈ പ്രഖ്യാപനം നടത്തുംമുന്നേ ഇന്ത്യൻ നാവിക സേന ഒമാൻ ഉൾക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിക്കുകയുണ്ടായി. രാജ്യത്തേയ്ക്കുള്ള കപ്പലുകൾക്ക് അകമ്പടി സേവിക്കാനായാണ് ഇത്തമൊരു നീക്കം നടത്തിയത്.












































