ടി 20 ലോകകപ്പ് 2026 ന്റെ കാലാശപ്പോരിന് നാളെ അഹമ്മദാബാദിൽ തിരികൊളുത്തുകയാണ്. ആതിഥേയരായ ഇന്ത്യയും ന്യൂസിലാൻഡുമാണ് കിരീടപ്പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടുക. സെമി ഫൈനലിൽ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികൾ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. അടിമുടി ആവേശം നിറഞ്ഞ സെമി പോരിൽ ഇംഗ്ലണ്ടിനെ 7 റൺസിനു മറികടന്നാണ് ഇന്ത്യ എത്തുന്നത്.
ബൈ ലേറ്ററൽ സീരീസുകളിൽ കിവികൾക്കെതിരെ ഇന്ത്യയ്ക്ക് മൃഗീയ ആധിപത്വം ഉണ്ടെങ്കിലും ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലൻഡിനെ തോൽപ്പിക്കാനായിട്ടില്ല എന്നത് ചരിത്രം. 2007 ൽ ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിനും 2016 ഏറ്റുമുട്ടിയപ്പോൾ 47 റൺസിനും 2021 ൽ ഏറ്റുമുട്ടിയപ്പോൾ എട്ട് വിക്കറ്റിനും ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്.
അതേസമയം ടി 20 ലോകകപ്പ് ഒഴികെ മറ്റ് ഐസിസി ടൂർണമെന്റിൽ ഇന്ത്യ കിവികളെ പറത്തിവിട്ടിട്ടുണ്ട്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ കിവീസിനെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. അതിനും മുമ്പ് 2023 ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ വീഴ്ത്തി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ മാജിക് സ്‌പെല്ലാണ് അന്നു കിവീസിന്റെ ചിറകരിഞ്ഞത്.
പക്ഷേ, അതിന് മുമ്പ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കിവീസിനെതിരെ ഇന്ത്യ വീണു. അതിനും മുമ്പ് 2019 ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യയെ വീഴ്ത്തി ന്യൂസീലൻഡ്.
ഇതിനെല്ലാമപ്പുറം 2023 ൽ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് അടിയറവ് പറയേണ്ടി വന്ന അഹമമ്മദാബാദിലെ അതേ സ്റ്റേഡിയത്തിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ആ കണ്ണീരിനുകൂടി ഇക്കുറി ഇന്ത്യയ്ക്ക് മറുപടി കൊടുക്കേണ്ടതുണ്ട്.
















































