രാഷ്ട്രത്തലവന്മാർ അന്തരിക്കുമ്പോൾ മറ്റ് രാജ്യങ്ങൾ അനുശോചന സന്ദേശം പുറപ്പെടുവിക്കുന്നതും സംസ്കാരചടങ്ങുകളിൽ ഉന്നതതല നേതാക്കൾ പങ്കെടുക്കുന്നതും സ്വാഭാവികമായ സംഭവങ്ങളാണ്. അതിൽ തന്നെ രാഷ്ട്രത്തലവന്മാർ വധിക്കപ്പെടുകയാണെങ്കിലോ. അതും നമുക്ക് വളരെ അടുത്ത, വലിയ വ്യാപാര-സാസ്കാരിക പാരമ്പര്യമുള്ള രാജ്യത്തെ രാഷ്ട്രത്തലവൻ. സ്വാഭാവികമായും അതിനെ അപലപിക്കുകയും ആ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും ബാധകമല്ല. പറഞ്ഞു വരുന്നത് ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയി വധിക്കപ്പെട്ടതിനെക്കുറിച്ച് ഔദ്യോഗികമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് വാ തുറന്നത് സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ്.
മറുപക്ഷം നോക്കിയാൽ അമേരിക്ക എക്കാലത്തും ഇന്ത്യയോട് അടുപ്പം കാട്ടിയിട്ടില്ലാത്ത രാജ്യമാണ്. പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളിലെല്ലാം പാക്കിസ്ഥാനു സഹായമായി നിന്നത് അമേരിക്കയാണെങ്കിൽ ആ സമയത്ത് ഇന്ത്യയോട് ചേർന്ന് നിന്ന ചരിത്രമാണ് ഇറാനുള്ളത്. ആ രാജ്യത്തിന്റെ നേതാവാണ് വധിക്കപ്പെട്ടത്. ഇനി പ്രധാനമന്ത്രി പറയാതിരുന്നത് അന്താരാഷ്ട്ര വിദേശ നയം ഒക്കെ പേടിച്ചാണെന്ന് വെക്കാം. എന്നാൽ രാജ്യം ഭരിക്കുന്ന പാർട്ടിയായ BJP യോ അതിന്റെ ഏതെങ്കിലും നേതാക്കളോ ഖമനേയിയുടെ വധത്തിൽ അപലപനം പോട്ടെ ഒരു അനുശോചനമെങ്കിലും നേരത്തെ പറയുന്നത് കേട്ടിരുന്നോ?. രാജ്യത്തെ മറ്റ് രാഷ്ട്രീയപാർട്ടികളെല്ലാം തന്നെ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ അടുത്ത പങ്കാളിയായ ഇറാന് മേലുളള അതിക്രമത്തെിൽ പ്രതിഷേധമുയർത്തുമ്പോഴാണ് രാജ്യം ഭരിക്കുന്ന BJP യും സംഘപരിവാറും ഈ മൗനം തുടരുന്നത്.
ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലാപാട് വ്യക്തമാക്കിക്കൊണ്ടും മോദിയുടെ നയങ്ങളെ വിമർശിച്ചുകൊണ്ടും സോണിയ ഗാന്ധി ഇന്ത്യൻ എക്സപ്രസ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ഒരു ലേഖനം എഴുതിയിരുന്നു. ലേഖനം ഇങ്ങനെ-
മാർച്ച് 1-ന് ഇറാൻ തന്റെ പരമോന്നത നേതാവ് ആയത്തൊള്ളാ സെയ്യദ് അലി ഹൊസൈനി ഖമനേയി, തലേദിനം അമേരിക്കയും ഇസ്രായേലും നടത്തിയ ക്രൂരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ നടുക്ക് ഒരു രാജ്യത്തിന്റെ നേതാവിനെ ഇല്ലാതാക്കുന്നത്, സമകാലീന അന്താരാഷ്ട്ര ബന്ധങ്ങളിലെ ഭീകരമായ വിള്ളലാണ്. എന്നാൽ, ഈ ഞെട്ടിക്കുന്ന സംഭവത്തിനപ്പുറം, ന്യൂഡൽഹിയുടെ ധിക്കാരപൂർവമായ മൗനം കൂടുതൽ ക്രൂരമായി തെളിഞ്ഞുനിൽക്കുന്നു!
ഇന്ത്യൻ ഗവൺമെന്റ് ഈ കൊടുംകൊലയെയോ ഇറാനിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനത്തെയോ ശക്തമായി അപലപിക്കാൻ മടിക്കുന്നു. തുടക്കത്തിൽ, യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ വൻതോതിലുള്ള ആക്രമണത്തെ അവഗണിച്ച്, പ്രധാനമന്ത്രി യുഎഇയിൽ നടന്ന ഇറാന്റെ പ്രതികരണ ആക്രമണത്തെ മാത്രം അപലപിച്ചു. അതിനു മുൻപുള്ള ക്രൂരമായ സംഭവ പരമ്പരകളെ ഒട്ടും പരാമർശിക്കാതെ! പിന്നീട്, “വലിയ ആശങ്ക”യെക്കുറിച്ചുള്ള പൊള്ളയായ വാക്കുകളും നയതന്ത്ര മുദ്രാവാക്യങ്ങളും മാത്രം. അതേസമയം, ഇസ്രായേലും അമേരിക്കയും ആരംഭിച്ച പ്രകോപനരഹിതമായ വൻ ആക്രമണങ്ങൾക്ക് മുൻപ് തന്നെ അത്തരം ചർച്ചകൾ നടക്കുകയായിരുന്നു. വിദേശ നേതാവിന്റെ ടാർഗറ്റഡ് വധം നമ്മുടെ രാജ്യത്ത് നിന്ന് പരമാധികാരത്തിന്റെയോ അന്താരാഷ്ട്ര നിയമത്തിന്റെയോ ഉറച്ച പ്രതിരോധം വരുത്താതിരിക്കുമ്പോൾ, നിഷ്പക്ഷതയെ ത്യജിച്ച് മൗനം പാലിക്കുമ്പോൾ, ഇത് നമ്മുടെ വിദേശനയത്തിന്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച് ഗുരുതരമായ പ്രതിഷേധം ഉയർത്തുന്നു!
ഈ മൗനം നിഷ്പക്ഷമല്ല—അത് അപലപനീയമായ കീഴടങ്ങലാണ്! നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര പ്രക്രിയയ്ക്കിടയിൽ യുദ്ധപ്രഖ്യാപനമില്ലാതെ, നടത്തിയ ഈ കൊലപാതകം ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ആർട്ടിക്കിൾ 2(4)-ന്റെ ആത്മാവിലേക്കാണ് തുളച്ചുകയറുന്നത്, അത് ഏതൊരു രാഷ്ട്രത്തിന്റെയും ഭൂപ്രദേശ സംരക്ഷണത്തിനോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരായ ബലപ്രയോഗത്തെ തീർത്തും നിരോധിക്കുന്ന ആർട്ടിക്കിളആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇത്തരം ക്രൂരകൃത്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കാതിരിക്കുന്നത്, അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അപചയത്തെ സാധാരണവൽക്കരിക്കാൻ വഴിയൊരുക്കുന്നു—ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
പ്രദേശത്തെ അസ്വസ്ഥതയെ കൂടുതൽ തീവ്രമാക്കുന്നത് ഈ സമയമാണ്. കൊലപാതകത്തിന് വെറും 48 മണിക്കൂറുകൾക്ക് മുൻപ്, ഗാസയിലെ സംഘർഷം ആഗോളതലത്തിൽ തന്നെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള അസംഖ്യം സിവിലിയൻ മരണങ്ങൾക്കിടയിലും ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ഇസ്രായേൽ സന്ദർശനം മതിയാക്കി മടങ്ങി, അതിനിടയിലും അദ്ദേഹം ബഞ്ചമിൻ നെതന്യാഹുവിന്റെ ഗവൺമെന്റിന് പൂർണ്ണ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. ഗ്ലോബൽ സൗത്തിന്റെ ഭൂരിഭാഗവും, പ്രധാന ശക്തികളും, ബ്രിക്സിലെ പങ്കാളികളുമായ റഷ്യയും ചൈനയും ഇവരോട് ദൂരം പാലിക്കുമ്പോൾ, ഇന്ത്യയുടെ ഉന്നതതല രാഷ്ട്രീയ അംഗീകാരം, ധാർമ്മികമായ വ്യക്തതയില്ലാതെ, നടത്തിക്കൊണ്ടിരുക്കുന്നത് അപലപനീയവുമായ വ്യതിയാനമാണ്. ഈ ദുരന്തത്തിന്റെ പ്രതിധ്വനികൾ ഭൂഖണ്ഡങ്ങൾക്കപ്പുറം പടരുന്നു, ഇന്ത്യയുടെ നിലപാട് ഈ ക്രൂരതയ്ക്ക് നിശബ്ദ അംഗീകാരം നൽകുന്നു—ഇത് സഹിക്കാവുന്നതിനപ്പുറമാണ്!
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇറാനിയൻ മണ്ണിലെ ബോംബാക്രമണങ്ങളെയും ടാർഗറ്റഡ് കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നു, അവയെ ഗുരുതരമായ പ്രാദേശിക-ആഗോള പ്രത്യാഘാതങ്ങളുള്ള അപകടകരമായ എസ്കലേഷനായി കരുതുന്നു. ഞങ്ങൾ ഇറാനിയൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള ഷിയാ സമുദായങ്ങൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു, ഇന്ത്യയുടെ വിദേശനയം സമാധാനപരമായ തർക്കപരിഹാരത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51-ൽ പ്രതിഫലിക്കുന്നു. പരമാധികാര സമത്വം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, സമാധാന പ്രോത്സാഹനം തുടങ്ങിയ തത്ത്വങ്ങൾ ചരിത്രപരമായി ഇന്ത്യയുടെ നയതന്ത്ര ഐഡന്റിറ്റിയുടെ അടിസ്ഥാനമാണ്. നിലവിലെ മൗനം തന്ത്രപരമല്ല, മറിച്ച് നമ്മുടെ പ്രസ്താവിത മൂല്യങ്ങളോടുള്ള വഞ്ചനയാണ്. ഇത് പ്രതിഷേധാർഹമാണ്!
ഇന്ത്യയ്ക്ക് ഈ സംഭവം പ്രത്യേകിച്ച് അപലപനീയമാണ്. ഇറാനുമായുള്ള നമ്മുടെ ബന്ധങ്ങൾ സാംസ്കാരികവും തന്ത്രപരവുമാണ്. 1994-ൽ, ഇസ്ലാമിക് സഹകരണ സംഘടനയിലെ ചില ശക്തികൾ കശ്മീരിനെക്കുറിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ത്യയ്ക്കെതിരെ പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, ടെഹ്രാൻ നിർണായകമായി ഇടപെട്ട് അതിനെ തടഞ്ഞിരുന്നു. ആ ഇടപെടൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നിർണായക ഘട്ടത്തിൽ കശ്മീർ വിഷയത്തിന്റെ അന്താരാഷ്ട്രവൽക്കരണം തടയുന്നതിൽ നിർണായ പങ്കു വഹിച്ച ഇടപെടലായിരുന്നു. ഇറാൻ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യത്തെ പാകിസ്ഥാൻ അതിർത്തിക്കടുത്ത സഹേദാനിൽ അനുവദിക്കുകയും, അത് ഗ്വാദാർ തുറമുഖവും ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോറും തടസ്സപ്പെടുത്തുന്ന തന്ത്രപരമായ കൗണ്ടർ ബാലൻസുമായിരുന്നു.
നിലവിലെ ഗവൺമെന്റ് 2001 ഏപ്രിലിലെ അടൽ ബിഹാരി വാജ്പേയിയുടെ ടെഹ്രാൻ സന്ദർശനം ഓർക്കേണ്ടതാണ്. അദ്ദേഹം ഇറാനുമായുള്ള സാംസ്കാരിക-സമകാലീന ബന്ധങ്ങളെ ഊഷ്മളമായി കൊണ്ടുപോയിരുന്നു. ആ ദീർഘകാല പാരമ്പര്യം ഇപ്പോഴത്തെ ഗവൺമെന്റിന് അപ്രസക്തമാകുന്നത് എങ്ങനെയാണ്? ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്!
ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ എന്നിവയിലൂടെ വികസിച്ചെങ്കിലും, ടെഹ്രാനും ടെൽ അവീവും തമ്മിലുള്ള സന്തുലനം നിലനിർത്തി സംയമനം ആവശ്യപ്പെടാനുള്ള നയതന്ത്ര സ്വാധീനം നമുക്കുണ്ട്. പക്ഷേ, അത് വിശ്വാസ്യതയെ ആശ്രയിക്കുന്നു. മൂല്യങ്ങളിൽ നിന്ന് സംസാരിക്കുന്ന വിശ്വാസ്യത, മറിച്ച് പ്രായോഗികതയെ മാത്രം നോക്കിക്കൊണ്ടുള്ള ഇടപെടലല്ല! ഇത് ധാർമ്മികമായി മാത്രമല്ല, തന്ത്രപരമായും അനിവാര്യമാണ്. ഗൾഫിലുടനീളം 10 മില്യണോളം ഇന്ത്യക്കാർ താമസിക്കുന്നു; ഗൾഫ് യുദ്ധം മുതൽ യെമൻ, ഇറാഖ്, സിറിയ വരെയുള്ള പ്രതിസന്ധികളിൽ, നമ്മുടെ പൗരന്മാരെ രക്ഷിക്കാനുള്ള കഴിവ് നിഷ്പക്ഷതയിലും സ്വതന്ത്ര നിലപാടിലും ഉള്ള വിശ്വാസ്യതയിലാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും വൻ ശക്തിയുടെ പ്രോക്സിയായല്ല!
ആ വിശ്വാസ്യത യാദൃച്ഛികമല്ല; സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചേരിചേരാ നയം നിഷ്ക്രിയ നിഷ്പക്ഷതയല്ല, മറിച്ച് തന്ത്രപരമായ സ്വയംഭരണത്തിന്റെ ഉറച്ച അവകാശവാദമാണ്. വൻശക്തികളുടെ മത്സരങ്ങളിൽ അടങ്ങാതിരിക്കലാണ്! ഇപ്പോഴത്തെ നിമിഷം ആ സ്ഥാനം ദുർബലപ്പെടുത്തുന്നുവോയെന്ന് ചോദിക്കേണ്ടി വരുന്നു. ശക്തരുടെ ഏകപക്ഷീയ ആക്രമണത്തോടുള്ള നിരൂപണരഹിത മൗനം തത്ത്വത്തിൽ നിന്നുള്ള പിൻവാങ്ങലാണ്, നമ്മുടെ പാരമ്പര്യത്തെ തന്നെ തള്ളിപ്പറയൽ!
ഇത് ചരിത്രത്തിനു മാത്രമല്ല, ഇന്ത്യയുടെ താൽപര്യങ്ങൾക്കും നിർണായകമാണ്. ഗ്ലോബൽ സൗത്തിനെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന നമുക്ക്, കീഴടങ്ങലിന്റെ ദൃശ്യം യഥാർത്ഥ നഷ്ടമാണ്. പരമാധികാരം പ്രത്യാഘാതമില്ലാതെ അവഗണിക്കപ്പെടുമ്പോൾ, ഇറാൻ പോലെ, ചെറിയ രാജ്യങ്ങൾ ശക്തരുടെ തോന്നിവാസത്തിന് ഇരയാകുന്നു. ഇന്ത്യ ദുർബലരെ നിർബന്ധത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമാധിഷ്ഠിത ക്രമത്തിനായി വാദിക്കുന്നുണ്ട്. പക്ഷേ, പരീക്ഷണം അസൗകര്യമാകുമ്പോൾ മൗനം പാലിക്കുന്നത് ആ വാദത്തെ പൊള്ളയാക്കുന്നു! ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ നാളെ തങ്ങളുടെ സമഗ്രതയെ സംരക്ഷിക്കാൻ ഇന്ത്യയെ എങ്ങനെ വിശ്വസിക്കും.
ഈ അസ്ഥിരത പരിഹരിക്കാനുള്ള വേദി പാർലമെന്റാണ്. അത് ചേരുമ്പോൾ, അന്താരാഷ്ട്ര ക്രമത്തിന്റെ തകർച്ചയെക്കുറിച്ചുള്ള ഈ ധിക്കാരമായ മൗനം തുറന്ന് ചർച്ച ചെയ്യണം. ഒഴിഞ്ഞുമാറരുത്! വിദേശ നേതാവിന്റെ കൊല, മാനദണ്ഡങ്ങളുടെ അപചയം, പടിഞ്ഞാറൻ ഏഷ്യയിലെ അസ്ഥിരത. ഇവ ഇന്ത്യയുടെ താൽപ്പര്യങ്ങളെയും ധാർമ്മികതയെയും നേരിട്ട് ബാധിക്കുന്നതാണ്.
ഇന്ത്യ ദീർഘകാലമായി ‘വസുധൈവ കുടുംബകം’—ലോകം ഒരു കുടുംബം—എന്ന ആശയം ഉദ്ധരിക്കുന്നുണ്ട്. ആ സാംസ്കാരിക ധാർമ്മികത ആഘോഷത്തിനുള്ള കേവല മുദ്രാവാക്യമല്ല; നീതി, സംയമനം, സംവാദം എന്നിവയ്ക്കുള്ള പ്രതിബദ്ധതയാണ്. നമുക്ക് പ്രതിസന്ധി ഘട്ടത്തിൽ പോലും! നിയമാധിഷ്ഠിത ക്രമം സമ്മർദ്ദത്തിലാകുമ്പോൾ, മൗനം ഒഴിവാക്കേണ്ടതാണ്. ഇന്ത്യ പ്രാദേശിക ശക്തിയായിരുന്നതിനപ്പുറം, ലോകത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാകാൻ ആഗ്രഹിച്ചിരുന്നു. അത് പരമാധികാരം, സമാധാനം, അഹിംസ, നീതി എന്നിവയ്ക്കായി സംസാരിക്കാനുള്ള സന്നദ്ധതയിലാണ് രൂപം കൊണ്ടിട്ടുള്ളത്. ഈ നിമിഷത്തിൽ, ആ ധാർമ്മിക ശക്തിയെ വീണ്ടും കണ്ടെത്തി, വ്യക്തതയോടെയും പ്രതിബദ്ധതയോടെയും ഉറക്കെ പ്രഖ്യാപിക്കാനുള്ള അടിയന്തര സാഹചര്യമാണ്.!













































