കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി രംഗത്ത്. ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു ഫുൾ കുഴിമന്തിയാണ് കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ഓഫർ ചെയ്തിട്ടുള്ളത്. വീണാ ജോർജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം പാരിതോഷികമായി പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. അതേസമയം ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചാണ് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്.
ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലായെന്ന് ഇതിനകം ആർപിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകൾ എല്ലാം പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം നടന്നയുടൻ കേസുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.
പക്ഷെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്ഐആറിൽ ഉള്ളത്. . ‘കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യപകമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്.
ഇതിനിടെ മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.














































