വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൂഴ്ത്തിവച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റുകൾ രംഗത്ത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി എന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം നടപ്പിലാക്കിയ സുതാര്യത നിയമപ്രകാരം ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. എന്നാൽ, 2019ൽ ഡോണൾഡ് ട്രംപിനെതിരെ ഒരു യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്നാണ് കണ്ടെത്തൽ. എപ്‌സ്റ്റീന്റെ പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇൻഡക്സുകളും സീരിയൽ നമ്പറുകളും പരിശോധിച്ചതിൽ നിന്നും, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാർ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയാറാക്കിയതായും വ്യക്തമാകുന്നുവെന്ന് എൻപിആർ (നാഷനൽ പബ്ലിക് റേഡിയോ) റിപ്പോർട്ട് ചെയ്തു. എന്നാൽ പൊതു ഡേറ്റാബേസിൽ ഇതിലെ ഒരു സംഗ്രഹം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത് പ്രധാനമായും എപ്‌സ്റ്റീനെതിരെയുള്ള ആരോപണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് സംഗ്രഹങ്ങളും അനുബന്ധ കുറിപ്പുകളും ഉൾപ്പെടെ 50ലധികം പേജുകൾ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന് രേഖകളുടെ നമ്പരുകൾ പരിശോധിച്ച എൻപിആർ റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്ക് ടൈംസ്, എംഎസ് നൗ എന്നീ മാധ്യമങ്ങളും സമാനമായ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തനിക്കു പതിമൂന്നും പതിനഞ്ചും വയസ്സിന് ഇടയിൽ പ്രായമുള്ളപ്പോൾ എപ്‌സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്. ഫയലുകൾ നീക്കം ചെയ്തിട്ടില്ലെന്നും, സ്വകാര്യ വിവരങ്ങൾ ഒഴിവാക്കുന്നതിനായി താൽക്കാലികമായി മാറ്റിയ രേഖകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചു. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്‌സ്റ്റീൻ ഫയലുകൾ തന്നെ കുറ്റവിമുക്തനാക്കിയെന്നുമാണ് ട്രംപിന്റെ വാദം.‘














































