ഹരിപ്പാട് : മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചുപറിച്ചെടുത്തു. നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണു സംഭവം.
രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ് വരാന്തയിൽ കളിക്കുന്നതിനിടെ മുറ്റത്തിറങ്ങി. ഇതിനിടെ എവിടെനിന്നോ ഓടിവന്ന തെരുവുനായ കുഞ്ഞിനെ കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രക്തംവാർന്ന കൈയുമായി നിൽക്കുന്ന കുഞ്ഞിനെയാണ്. ഉടനേ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനു പ്രതിരോധ വാക്സിൽ നൽകി. 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർ നിർദേശിച്ചു.

















































