രണ്ടു കൊല്ലം മുമ്പ് കൃത്യമായി പറഞ്ഞാൽ 2024 ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് നടന്ന ഒരു പ്രതിഷേധ ധർണ്ണയെപ്പറ്റി ആദ്യം പറയാം. ധർണ്ണ നടത്തുന്നത് കോൺഗ്രസ് പാർട്ടിക്കും അതിന്റെ നേതാവായ രാഹുൽ ഗാന്ധിക്കും എതിരെയാണ്. പ്രതിഷേധം നടത്തുന്നവർ ഉത്തർ പ്രദേശിലെ ഒരു സ്വകാര്യ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. ആ യുണിവേഴ്സിറ്റി ജെഎൻയു പോലെയോ ജാമിയ മിലിയ പോലെയോ ഇന്ത്യയിൽ അത്രയൊന്നും അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നില്ല അന്ന്. അതുകൊണ്ട് തന്നെ ആ പ്രതിഷേധം അധികമാരും ശ്രദ്ധിക്കാനും പോയില്ല. മാത്രമല്ല സാധാരണ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഭരണകൂടങ്ങൾക്കെതിരെ ആണ് എപ്പോഴും ഉയരാറുള്ളത്, എന്നാൽ പ്രതിപക്ഷത്തിനു നേരെ ഉയരുന്ന ഇത്തരം പ്രതിഷേധന നാടകങ്ങൾ കൃത്യമായ പ്രൊപ്പഗാൻഡയുടെ ഭാഗമാണെന്നും അന്നു തന്നെ വെളിവായിരുന്നു. അന്ന് ആ യൂണിവേഴ്സിറ്റിയുടെ പേര് അധികം ആർക്കും അറിയില്ലായിരുന്നുവെങ്കിലും ഇന്ന് ഇപ്പോൾ ആ യൂണിവേഴ്സിറ്റി ലോകപ്രശസ്തമായിരിക്കുകയാണ്. പ്രശസ്തി എന്ന് പറയുന്നതിലും നല്ലത് കുപ്രശസ്തി എന്ന് പറയുന്നതായിക്കും. അതെ പറഞ്ഞു വരുന്നത് ഗോൽഗോത്തിയാസ് സർവകലാശാലയെക്കുറിച്ചാണ്. ഇന്ത്യ സംഘടിപ്പിച്ച ആഗോള എഐ ഉച്ചകോടിയിൽ നിന്നും പുറത്താക്കപ്പെട്ട് നാണം കെട്ട അതേ ഗോൽഗോത്തിയാസ് യൂണിവേഴ്സിറ്റി.
ഈ ആഴ്ച ഇന്ത്യയുടെ സാങ്കേതിക രംഗത്തെ ഒരു പ്രധാന നാഴികക്കല്ലാവേണ്ട ദിവസങ്ങളായിരുന്നു. ന്യൂ ഡൽഹിയിൽ നിർമിത ബുദ്ധി അഥവാ എ ഐ സംബന്ധിച്ച ലോകത്തെ ഏറ്റവും വലിയ സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. 20 രാഷ്ട്രത്തലവന്മാർ വിമാനത്തിൽ എത്തുന്നു, 60-ലധികം മന്ത്രിമാർ, 500-ലധികം എഐ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്നു. എല്ലാവരും ഒരേ കാരണത്തിനായി വരികയാണ് – ഇന്ത്യയുടെ എഐ രംഗത്തെ മുന്നേറ്റങ്ങൾ പരിചയപ്പെടാൻ, നമ്മുടെ എഐ സ്റ്റാർട്ടപ്പുകളുടെ തിളക്കവും മികവും കാണാൻ.
ആദ്യ ദിവസങ്ങൾ സ്റ്റാർട്ടപ്പുകളിലും എഐ സേവനങ്ങളിലും തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ അതിനു ശേഷം സമ്മേളനം ഇന്ത്യയിലെ എല്ലാ സംഭവങ്ങളേയും പോലെ ഇപ്പോൾ പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയിലുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തുടങ്ങിയ വലിയ പ്രൊഫൈലുള്ള നേതാക്കൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിനു ശേഷം മാക്രോൺ പ്രധാനമന്ത്രി മോദിയുമായുള്ള ഒരു എഐ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് നേതാക്കളും കൈകൾ കൊണ്ട് ഹൃദയത്തിന്റെ രൂപം ഉണ്ടാക്കുന്ന മനോഹരമായ ചിത്രം.
ഇത്രയധികം മീറ്റിങ്ങുകളും പങ്കാളിത്തവും ഉണ്ടായിട്ടും നല്ല വാർത്തകൾ മാത്രം പ്രതീക്ഷിച്ചിരിക്കുമ്പോൾ… ഏതു വാർത്താ ചാനൽ തുറന്നാലും ഒരേ തലക്കെട്ട് ആണ് ഈ സമ്മേളനത്തെക്കുറിച്ച് വൈറലായത്: “എഐ സമ്മേളനത്തിൽ വലിയ വിവാദം, വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച ഇന്ത്യൻ യൂണിവേഴ്സിറ്റിയെ സമ്മേളനത്തിൽ നിന്ന് പുറത്താക്കി.” അതെ ഗോൽഗോതിയാസ് യൂണിവേഴ്സിറ്റി അങ്ങനെ നാണക്കേടിന്റെ വൈറൽ കൊടുമുടിയിൽ എത്തിയിരിക്കുകയാണ്.
ഇത്തരമൊരു ഒരു സമ്മേളനത്തിൽ നിന്ന് ഒരു സർവകലാശാലയെ ഇങ്ങനെ ഓടിച്ചുവിടുന്നത് ദേശഭക്തിയുടെ പേരിൽ അഭിമാനം പറഞ്ഞ് നടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിനും ഈ സർക്കാരിന്റെ അഭിമാനത്തിനും ഒട്ടും നല്ലതല്ല. എല്ലാം തുടങ്ങിയത് സമ്മേളനം രണ്ടാം ദിവസം പിന്നിട്ടതോടെയാണ്. ഡൽഹിക്കടുത്തുള്ള ഗോൽഗോതിയാസ് യൂണിവേഴ്സിറ്റി ഒരു റോബോട്ടിക് നായയെ മേളയിൽ പ്രദർശിപ്പിച്ചു. അതിന്റെ പേര് ഒറിയോൺ എന്നായിരുന്നു. രണ്ട് കാലിൽ ഇരിക്കുക, നൃത്തം ചെയ്യുക, കരണം മറിയുക – തുടങ്ങി എല്ലാ സ്റ്റണ്ടുകളും ഈ നായ കാണിച്ചു. ഏറെ ശ്രദ്ധയും നേടി. നമ്മുടെ സർവകലാശാലകൾ ലോകോത്തര സംഭവങ്ങൾ വികസിപ്പിക്കാൻ ശേഷിയുള്ളവരാണെന്ന് സർക്കാരും ഐടി മന്ത്രിയും പോലും ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് അവകാശപ്പെട്ടു.
ഈ നായയെ അവതരിപ്പിക്കുമ്പോൾ യൂണിവേഴ്സിറ്റി അവകാശപ്പെട്ടത് ഇങ്ങനെയായിരുന്നു – “ഞങ്ങളുടെ സെന്റർ ഓഫ് എക്സലൻസിൽ തന്നെ വികസിപ്പിച്ചെടുത്ത ഏറ്റവും കൃത്യതയും ശേഷിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉള്ള റോബോട്ട് ആണ് ഓറിയോൺ” എന്നായിരുന്നു. പക്ഷേ എന്താണ് യാഥാർത്ഥ്യം?
ഈ നായ ചൈനയിലെ യൂണിട്രീ എന്ന കമ്പനിയുടെ കുട്ടികൾക്ക് കളിക്കാനായി നിർമിച്ച് വിൽക്കുന്ന കളിപ്പാട്ടമായിരുന്നു. മാർക്കറ്റിൽ 1600 ഡോളറിന് വാങ്ങാം. എന്നാൽ ഗോൽഗോതിയാസ് സർവകലാശാല ഈ കളിപ്പാട്ടം ഇറക്കുമതി ചെയ്ത് സ്വന്തമായി വികസിപ്പിച്ചതാണെന്നും പറഞ്ഞ് ഇമ്മാതിരി ഒരു ലോകോത്തര വേദിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും കൈയോടെ പിടിക്കപ്പെട്ടു.
പിടിക്കപ്പെട്ടിട്ടും തെറ്റ് സമ്മതിക്കാനും തിരുത്താനും ആദ്യം മാപ്പ് പറയാനും യൂണിവേഴ്സിറ്റി അധികൃതർ ആദ്യം തയ്യാറായിരുന്നില്ല. അവർ അതിനെ ന്യായീകരിച്ച് തലയൂരാനാണ് ശ്രമിതച്ചത്. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ ആദ്യ വിശദീകരണം ഇങ്ങനെയായിരുന്നു: “സാർ, നിങ്ങളുടെ ആറ് എന്റെ ഒമ്പതാകാം. ഞാൻ പറയാൻ ശ്രമിക്കുന്നത് ശരിയായി പറയാൻ പറ്റിയിട്ടുണ്ടാവില്ല. സമയക്കുറവും ചുറ്റുമുള്ള ബഹളവും കാരണം നിങ്ങൾക്കും അത് ചിലപ്പോൾ മനസിലായിക്കാണില്ല. നിങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചത് പൂർണമായ ക്ഷമയോടെ അല്ല. എല്ലാം വളരെ വേഗത്തിൽ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനാൽ കൂടുതൽ വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞു കാണില്ല. പക്ഷേ നിങ്ങൾ ഉദ്ദേശം ശരിയായി മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഞങ്ങൾ അത് സ്വതന്ത്രമായി വികസിപ്പിച്ചതല്ല, പക്ഷേ അതിനെ കൂടുതൽ അപ്ഡേറ്റ് ചെയ്തെടുക്കാൻ ഞങ്ങൾക്കായിട്ടുണ്ട്.”
എന്നാൽ വിശദീകരണം സർവകലാശാലയെ കൂടുതൽ കുഴപ്പത്തിലാക്കുകയായിരുന്നു. ലോകത്തെ സാങ്കേതിക വിദഗ്ദർ എല്ലാം ഉറ്റു നോക്കുന്ന ഇത്തരമൊരു വേദിയിൽ ഇമ്മാതിരി ഒരു തട്ടിപ്പ് ഒരു സർവകലാശാല നടത്തുന്നത് എങ്ങനെ അംഗീകരിക്കാനാവും! സർവകലാശാലയെ പ്രതിനിധീകരിച്ച പ്രൊഫസർ ഇതിനെ “ആശയവിനിമയ തകരാറ്” എന്ന് പറഞ്ഞ് നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. രജിസ്ട്രാർ “രണ്ട് വാക്കുകൾ തെറ്റി” എന്ന് സമ്മതിച്ചു. എന്നാൽ അവരുടെ വിശദീകരണങ്ങൾ ആരും വിശ്വസിച്ചില്ല.
ഇതേ യൂണിവേഴ്സിറ്റി സമ്മേളനത്തിൽ ഒരു ഡ്രോണും പ്രദർശിപ്പിച്ചു – “ഗോൽഗോതിയാസിൽ തന്നെ പൂർണമായി എഞ്ചിനീയറിങ് ചെയ്തത്” എന്നാണ് അതിനെക്കുറിച്ചും അവകാശപ്പെട്ടത്. എന്നാൽ അതും വ്യാജമായിരുന്നു. മാർക്കറ്റിൽ ലഭ്യമായ ഒരു ദക്ഷിണകൊറിയൻ നിർമിത ഡ്രോണിന്റെ അതേ കോപ്പി ആണ് ഈ ഡ്രോൺ എന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
വിവാദം വലുതായതോടെ നിൽക്കക്കള്ളിയില്ലാതെ സർക്കാർ ഇടപെട്ടു. ഗോൽഗോതിയാസ് പവിലിയനിലെ വൈദ്യുതി കട്ട് ചെയ്ത് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളാൻ പറഞ്ഞു. അതോടെ അവസാനം യൂണിവേഴ്സിറ്റി മാപ്പുമായി രംഗത്തെത്തി. “എഐ സമ്മേളനത്തിൽ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പവലിയനിൽ നിന്നിരുന്ന ഒരു പ്രതിനിധി തെറ്റായ വിവരമാണ് നൽകിയത്. ഇത്രയും വലിയ വേദയിൽ ഉണ്ടായ ജന സഞ്ചയത്തെ കണ്ടപ്പോൾ അവർ ആ തിരക്കിനിടിയിൽ യഥാർത്ഥ പ്രോഡക്ഷൻ വിശദാംശങ്ങൾ അറിയാതെ പോയതുകൊണ്ടാണ് അത്തരം പരാമർശങ്ങളും തെറ്റായ അവകാശ വാദങ്ങളും ഉണ്ടാവാനിടയായത്. എല്ലാവരോടും നിർവ്യാജം ക്ഷമ ചോദിക്കുന്നു.”
സ്റ്റാളിൽ നിന്നിരുന്ന പ്രൊഫസറുടെ മേൽ എല്ലാ കുറ്റവും ആരോപിച്ചുകൊണ്ട് രക്ഷപ്പെടാനാണ് സർവകലാശാല ശ്രമിക്കുന്നതെങ്കിലും ചില ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. സംഭവം വിവാദമായ ഉടനെ അതിനെ ന്യായീകരിച്ചത് എന്തിന് ? ആദ്യം മാപ്പ് പറയാത്തത് എന്തുകൊണ്ട്? ഐടി മന്ത്രാലയം എന്ത് ചെയ്തു? കേന്ദ്ര മന്ത്രി തന്നെ ഈ നായ വലിയ നേട്ടമാണെന്ന രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്തുകൊണ്ട്?
എന്നാൽ ഈ തട്ടിപ്പു നാടകങ്ങൾക്കിടയിൽ മുങ്ങിപ്പോയ ചിലതും ഉണ്ടായിരുന്നു. ശരിക്കും ശ്രദ്ധ പിടിച്ചു പറ്റേണ്ടിയിരുന്നവ. ടെറാ റോബോട്ടിക്സ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത അവരുടെ സ്വാൻ M2 എന്ന നാലുകാലുള്ള റോബോട്ട് – ഇന്ത്യയുടെ ആദ്യത്തെ യഥാർത്ഥ വാണിജ്യ റോബോട്ട്. ഈ വ്യാജന്മാരെ പോലെ ഇറക്കുമതിയോ പകർപ്പോ അല്ല– സ്വന്തമായി വികസിപ്പിച്ചത്.
മറ്റൊരു ഉദാഹരണം – Big O Health എന്ന സ്റ്റാർട്ടപ്പായിരുന്നു. സ്വന്തം അമ്മയെ ക്യാൻസർ മൂലം നഷ്ടപ്പെട്ട ഒരു യുവാവിന്റെ സംരംഭം. എഐ ഉപയോഗിച്ച് ക്യാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നു. രോഗിയുടെ നില, പഴയ കേസുകൾ, ലോകവ്യാപക പഠനങ്ങൾ – എല്ലാം നോക്കി ഏറ്റവും ശരിയായ ചികിത്സ നിർദേശിക്കുന്നു.
ഇതാണ് ഇന്ത്യയുടെ യഥാർത്ഥ എഐ ലോകം. ബില്യൺ ഡോളർ ചാറ്റ്ബോട്ടുകൾ അല്ല, ജീവിതങ്ങൾ മെച്ചപ്പെടുത്തുന്ന, ആളുകളുടെ ജീവനും ഉപജീവനത്തിനും സഹായിക്കുന്ന എഐ. ലോകം നോക്കി നിൽക്കുന്നത് കാത്തു നിൽക്കുന്നത് അതിനായാണ്. എന്നാൽ
സംഭവിച്ചത് ആ സമ്മേളനത്തിന്റെ എല്ലാ ശോഭയും ഒരു വ്യാജന്റെ തട്ടിപ്പിനു പിന്നിൽ മറഞ്ഞു പോയി. ഗോൽഗോതിയാസ് ചെയ്തത് രാജ്യത്തിനു തന്നെ അപമാനമാണ്. അവരെ മേളയിൽ നിന്ന് പുറത്താക്കുക എന്നതല്ല, അവരുടെ അംഗീകാരം തന്നെ റദ്ദാക്കുക എന്നതാണ് ചെയ്യേണ്ടത്. പക്ഷേ ഭരണകൂടവുമായി രാഷ്ട്രീയപരമായി അടുത്തു നിൽക്കുന്ന, അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിദ്യാർത്ഥികളെ അണി നിരത്തുന്ന ഗോൽഗോത്താസിനെതിരെ നടപടിയെടുക്കാൻ സർക്കാരോ രാഷ്ട്രീയ നേതൃത്വമോ തയ്യാറാവുമോ.
ഗോൽഗോതിയാസ് ആദ്യ ദിവസം തങ്ങളുടെ വീഡിയോയിൽ പറഞ്ഞത് — “എഐ സമിറ്റിൽ ഞങ്ങളുടെ സ്റ്റാൾ ആണ് ഏറ്റവും ജനശ്രദ്ധയാകർഷിച്ചതെന്ന്” എന്നാണ്. എന്നാൽ ഇന്ന് അത് ഒഴിഞ്ഞു കിടക്കുന്നു. അവരുടെ സ്റ്റാളിലെ പോഡിയത്തിലുണ്ടായിരുന്ന എഐ ഉപകരണങ്ങൾ അപ്രത്യക്ഷമായി. ഈ കാഴ്ച മുഴുവൻ രാജ്യത്തിനും തലകുനിയേണ്ട നാണക്കേടാണ്. മൻമോഹൻ സിങിന്റെ കാലമായിരുന്നെങ്കിൽ ഐടി മന്ത്രി രാജിവയ്ക്കേണ്ടി വരുമായിരുന്നു. എന്തായാലും സർക്കാരിന് ഒരു കാര്യം മനസ്സിലായി — തങ്ങളുടെ പരിപാടിയുടെ പ്രതിച്ഛായ തകർന്നുപോയി എന്ന്. അതിന്റെ പ്രധാന തെളിവാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമിറ്റിനെ പ്രശംസിച്ച് ഇട്ടിരുന്ന റീൽ ഇപ്പോൾ ഡിലീറ്റ് ചെയ്തത്. അതിൽ ഈ റോബോട്ട് ഡോഗിനെ കാണാമായിരുന്നു.
അങ്ങനെ രാജ്യത്തിന് അഭിമാനവും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വൻ സാധ്യതയും ആവേണ്ടിയിരുന്ന ഒരു വലിയ തുടക്കം അവസാനം രാജ്യത്തിനു തന്നെ നാണക്കേടായി മാറി. നമ്മുടെ കേരളത്തിൽ സ്കൂളുകൾ നടത്തുന്ന ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ പോലും പ്രദർശശിപ്പിക്കുന്ന പ്രോജക്ടുകൾ കൃത്യമായ സ്ക്രീനിംഗും അനുമതിയും നേടിയാണ് അവതരിപ്പിക്കുക എന്നിരിക്കെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ ഹൈലൈറ്റായി അവതരിപ്പിക്കുന്ന ഈ തട്ടിപ്പ് സംഘാടകർക്ക് മനസിലായില്ല എന്നാണേെങ്കിൽ ഇന്ത്യയുടെ എഐ രംഗത്തെ അവസ്ഥ വലിയ ദുരന്തമാണ് എന്ന് പറയേണ്ടി വരും. എന്നാൽ നേരത്തേ സൂചിപ്പിച്ച പോലെ മികച്ച മാതൃകകളെ പിന്തള്ളി ഇത്തരക്കാർ കയറിപ്പറ്റുന്നത് രാഷ്ട്രീയ സ്വാധീനങ്ങളുടെ അവിശുദ്ധ ഇടപെടലുകളാണെന്നതാണ് യാഥാർത്ഥ്യം.
സാങ്കേതിക മേഖലയിൽ നമ്മുടെ രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയും അതാണ്. ശാസ്ത്രവും സാങ്കേതികതയും പോലും കക്ഷിരാഷ്ട്രീയ വത്കരിക്കൽ. സർവകലാശാലകൾ വിദ്യാഭ്യാസത്തിനും കണ്ടു പിടുത്തങ്ങൾക്കും പകരം രാഷ്ട്രീയ പോരാട്ടങ്ങളുടെ മാത്രം വേദിയാകൽ. നമ്മുടെ സർവകലാശാലകളിൽ കൂടുതലും വിരിയിച്ചെടുക്കുന്നത് നാളെയുടെ നൂതന സാങ്കേതിക വിദ്യകളല്ല, പകരം പൊളിറ്റിക്കൽ നേതാക്കളെയാണ്. അതു തന്നെയാണ് ഈ മേഖലയിൽ നമ്മൾ എറെ പിന്നിലായതിന്റെ മൂലകാരണവും.















































