കണ്ണപുരം: കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീന്‍ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. അന്തരിച്ച പ്രൊഫസർ എം.എൻ. വിജയന്റെ മകനായ അനിൽകുമാറിന് നേരെ നടന്ന ഈ ഭീഷണി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വെച്ചിരിക്കുന്നത് അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. പയ്യന്നൂരിലെ സി.പി.എം വിമതൻ വി. കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാറായിരുന്നു.
ഈ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനപ്പുറം, സി.പി.എം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യൽ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്ത് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













































