കൽപറ്റ: വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടത്. കുട്ടി പലതവണ പീഡനത്തിനിരയായിട്ടുണ്ട്. ഈ കേസിൽ ബന്ധുവിനെയും അയൽവാസിയെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ ഈ മാസം 10ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.

















































