കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി എട്ടാം പ്രതിയായിരുന്ന ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് പറഞ്ഞു. ദേശീയ മാധ്യമമായ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.
തനിക്കെതിരായ കേസിൽ പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചു. തെറ്റായ കേസിൽ ഗൂഢാലോചന നടത്തി തന്റെ ജീവിതവും കരിയറും നശിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും ദിലീപ് പറഞ്ഞു. ‘ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി. വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും’- ദിലീപ് കൂട്ടിച്ചേർത്തു.
അമ്മ സംഘടനയിൽ അംഗത്വമെടുക്കുന്നതിനെ കുറിച്ച് താൻ തീരുമാനമെടുത്തിട്ടില്ല. അത് സംഘടന തീരുമാനിക്കട്ടെയെന്നും ദിലീപ് പറഞ്ഞു.കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പറഞ്ഞത്. ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവർ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
അതേസമയം ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷൻ തെളിവുകൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാൽ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സർക്കാർ പറയുന്നു.



















































