കോയമ്പത്തൂർ: മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത യുവാവ് അറസ്റ്റിൽ. തിരുനെൽവേലി സ്വദേശിയായ എസ്. ബാലമുരുഗൻ (32) ആണ് ഭാര്യ ശ്രീപ്രിയ(30)യെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത പ്രതി, ഈ ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു. ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്ന കുറിപ്പോടെയാണ് പ്രതി ചിത്രം സ്റ്റാറ്റസാക്കിയതെന്നും പോലീസ് പറഞ്ഞു. അകന്നബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
അതേസമയം ഞായറാഴ്ച രാവിലെ കോയമ്പത്തൂർ ഗാന്ധിപുരത്തിന് സമീപം രാജാ നായിഡു സ്ട്രീറ്റിലെ വർക്കിങ് വിമൻസ് ഹോസ്റ്റലിലാണ് കൊലപാതകം നടന്നത്. തിരുനെൽവേലി സ്വദേശികളായ ബാലമുരുഗനും ഭാര്യ ശ്രീപ്രിയയും ഏതാനും മാസങ്ങളായി അകന്നുകഴിയുകയായിരുന്നു. നാലുമാസം മുൻപാണ് ശ്രീപ്രിയ ഭർത്താവിനെയും രണ്ട് കുട്ടികളെയും വിട്ട് കോയമ്പത്തൂരിലെത്തിയത്. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഗാന്ധിപുരത്തിന് സമീപത്തെ ഹോസ്റ്റലിലായിരുന്നു താമസം. ഇതിനിടെ ബാലമുരുഗന്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയും മൂന്നുകുട്ടികളുമുള്ളയാളാണ് രാജ.
ശ്രീപ്രിയയും രാജയും അടുപ്പത്തിലാണെന്നവിവരം ബാലമുരുഗൻ അറിഞ്ഞിരുന്നു. ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ ബാലമുരുഗൻ ശ്രീപ്രിയയെ നേരിട്ടുകണ്ട് സംസാരിച്ചു. രാജയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തിരികെ തനിക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ശ്രീപ്രിയ ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ചു. കൂടാതെ, ബാലമുരുഗകൻ ശ്രീപ്രിയയെ കാണാനെത്തിയ വിവരം രാജ അറിഞ്ഞിരുന്നു. ഇതിനുപിന്നാലെ ശ്രീപ്രിയയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രം രാജ ബാലമുരുഗന് അയച്ചുനൽകുകയുംചെയ്തു. ഈ ചിത്രം കണ്ടതോടെ രോഷാകുലനായ ബാലമുരുഗൻ ഞായറാഴ്ച രാവിലെ ശ്രീപ്രിയയെ കാണാനായി ഹോസ്റ്റലിലെത്തി. തുടർന്ന് ചിത്രത്തെക്കുറിച്ച് ചോദ്യംചെയ്യുകയും ഇത് തർക്കത്തിലെത്തുകയും ചെയ്തു. ഇതിനിടെയാണ് ബാഗിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ബാലമുരുഗൻ ഭാര്യയെ വെട്ടിക്കൊന്നത്. മാരകമായി വെട്ടേറ്റ ശ്രീപ്രിയ തൽക്ഷണം മരിച്ചു. ചോരയിൽകുളിച്ചു കിടന്ന മൃതദേഹത്തിനരികെനിന്ന് ബാലമുരുഗൻ സെൽഫിയെടുക്കുകയും ഇത് വാട്‌സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി ഭാര്യയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.















































