ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ. ധൈര്യമുണ്ടെങ്കിൽ തങ്ങളോട് ഏറ്റുമുട്ടാൻ നേരിട്ട് വരൂ എന്നും കൊല്ലപ്പെടാനായി സൈനികരെ തങ്ങളുടെ പക്കലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൈനീകരെ ഇറക്കാതെ ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങിവരൂ എന്നും ഭീഷണി വീഡിയോയിൽ പറയുന്നു.
വീഡിയോയിൽ ഒക്ടോബർ എട്ടിന് ഖൈബർ പഖ്തൂൺ ഖ്വയിലെ കുറാമിൽ നടന്ന ആക്രമണ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് 22 പാക് സൈനികർ കൊല്ലപ്പെട്ടതായി ടിടിപി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, പാക് രേഖകളിൽ പതിനൊന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കമാൻഡർ കാസിം എന്ന് പാക് ഉദ്യോഗസ്ഥർ വിളിക്കുന്ന ടിടിപി നേതാവ് അസിം മുനീറിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. ‘നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ…’ എന്നിങ്ങനെയാണ് ഇയാളുടെ വെല്ലുവിളികൾ. കാസിമിനെ പിടികൂടുകയോ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് 10 കോടി രൂപ പാക്കിസ്ഥാൻ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഖത്തറിന്റെയും തുർക്കിയുടേയും മധ്യസ്ഥതയിൽ ഇടക്കാല വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചതോടെ താലിബാനും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് താത്കാലിക വിരാമമായിരുന്നു.