കൊച്ചി: തനിക്ക് പല കാര്യങ്ങളും അറിയാമെന്നും എല്ലാം തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ലെന്നും നടി റിനി ആൻ ജോർജിന്റെ ഓർമപ്പെടുത്തൽ. നിലവിൽ ഒരു സ്ഥലത്തും പോകാനാവില്ലെന്നും ഇരകൾ അപഹാസ്യരാകുന്നുവെന്നും നടി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിരന്തരം സൈബർ ആക്രമണം നേരിടുന്നതിനു പിന്നാലെ സിപിഎം വേദിയിൽ പോയതിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ ആർക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ തയാറാണെന്നും റിനി പറഞ്ഞു. ‘‘സ്ത്രീപക്ഷ നിലപാടാണ് എനിക്ക്. അതു സംസാരിക്കുന്നതിനു വേദിയൊരുങ്ങിയപ്പോളാണ് പോയി സംസാരിച്ചത്. ഇനിയും അത്തരം വേദികളിൽ പോകും. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. സിപിഎം വേദിയിൽ പോയത് വിവാദമാക്കേണ്ട ആവശ്യമില്ല. സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരായ പരിപാടി ആയിരുന്നു. ഒരു പാർട്ടിക്കെതിരെയും അവിടെ ഞാൻ സംസാരിച്ചിട്ടില്ല. ഇത്തരം പരിപാടിയിലേക്ക് ആരു ക്ഷണിച്ചാലും പോകും’’ –റിനി പറഞ്ഞു.
അതുപോലെ താൻ പ്രസ്ഥാനത്തെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ പിടിച്ചു നിൽക്കുന്നതെന്നും താൻ ആർക്കൊപ്പം ഗൂഢാലോചന നടത്തി എന്ന് ആരോപണം ഉന്നയിക്കുന്നവർ അതു ആർക്കൊപ്പമെന്നു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘‘എനിക്ക് പല കാര്യങ്ങളും അറിയാം. ഇതുപോലെ ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതെല്ലാം തുറന്നു പറയും. അതിന്റെ പ്രത്യാഘാതം താങ്ങില്ല എന്ന് ഓർമിപ്പിക്കുന്നു’’ –റിനി പറഞ്ഞു.
കെ.ജെ. ഷൈനിന് തന്നെ സിപിഎമ്മിലേക്ക് ക്ഷണിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിൽ ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇരകൾ അപഹാസ്യരാകുന്ന അവസ്ഥയാണ് കാണുന്നത്. താൻ നൽകിയ പരാതിയിൽ എടുത്ത കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം പറവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ റിനിയും പങ്കെടുത്തിരുന്നു. ഇതാണ് പിന്നീട് വിവാദമായത്.