ഭുവനേശ്വർ: രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഒരു രാത്രി മുഴുവൻ സ്കൂളിനുള്ളിൽ കുടുങ്ങി. ഒഡീഷയിലെ കേന്ദുഝർ ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ പോയതിന് ശേഷവും കുട്ടി സ്കൂളിനുള്ളിൽത്തന്നെ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടാതെ സ്കൂൾ ഗേറ്റ്കീപ്പർ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് രാത്രി മുഴുവൻ നാട്ടുകാർ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സ്കൂളിനുള്ളിൽ കുടുങ്ങിയ കുട്ടി ജനലിന്‍റെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ തല കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. പിറ്റേന്ന് രാവിലെ കുട്ടിയെ ജനലിൽ കുടുങ്ങിയ നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാർ പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി സ്ഥിരീകരിച്ചു.
കുട്ടി ജനലിൽ കുടുങ്ങിയ വീഡിയോ ഓൺലൈനിൽ വൈറലായതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. സ്കൂൾ ജീവനക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഭരണകൂടം ഉത്തരവിട്ടു.
സാധാരണയായി സ്കൂളിലെ പാചകക്കാരനാണ് ക്ലാസ്മുറികൾ പൂട്ടിയിരുന്നത്, എന്നാൽ കനത്ത മഴ കാരണം അദ്ദേഹം അവധിയായിരുന്നു. വൈകുന്നേരം 4:10-ന് മുറികൾ അടയ്ക്കുമ്പോൾ, ഏഴാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികളെയാണ് വാതിൽ പൂട്ടാനായി അയച്ചത്. ഈ സമയം രണ്ടാം ക്ലാസുകാരിയായ കുട്ടി ഡെസ്കിന് താഴെ ഉറങ്ങുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ വിദ്യാർത്ഥികൾ മുറി പൂട്ടുകയായിരുന്നുവെന്ന് സ്കൂളിലെ അധ്യാപികയായ സഞ്ജിത വിശദീകരിച്ചു.