ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തെരുവുനായ ശല്യത്തിൽ കടുത്ത ഉത്തരവുമായി സുപ്രീംകോടതി. ഡൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി.
ഈ നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. തെരുവുനായ്ക്കളെ മാറ്റുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വർധിച്ചതോടെയാണ് സുപ്രീംകോടതിയുടെ നടപടി.
പേവിഷബാധയേറ്റ് മരിച്ചുപോയവരെ തിരികെക്കൊണ്ടുവരാൻ നായകൾക്കായി വാദിക്കുന്ന മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോയെന്നും കോടതി ചോദിച്ചു. തെരുവുകൾ പൂർണമായും തെരുവുനായ മുക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. തെരുവുനായ്ക്കളെ ദത്തെടുക്കാനും ആരെയും അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
അതേസമയം പേവിഷബാധയേറ്റുള്ള മരണം വർധിച്ചതിനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി വിഷയം പരിഗണിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വാദം മാത്രമേ കേൾക്കൂവെന്നും നായ സ്നേഹികളുടെയും മറ്റാരുടെയും ഹർജികൾ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്കെതിരെയും നടപടിയെടുക്കും. ‘ഇത് ഞങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്യുന്നതല്ല. ഇത് പൊതുജന നന്മയ്ക്കു വേണ്ടിയാണ്. ഇതിൽ ഒരു തരത്തിലുള്ള വികാരവും ഉൾപ്പെടുന്നില്ല. എത്രയും പെട്ടെന്ന് നടപടിയെടുത്തേ തീരൂ’–ജസ്റ്റിസ് പർദിവാല പറഞ്ഞു.
‘എല്ലാ പ്രദേശങ്ങളിൽനിന്നും നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണം. അതുവരേക്കും നിയമം മറന്നേക്കൂ’–എന്നും തെരുവുനായ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങളെക്കുറിച്ച് ഓർമിപ്പിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് പർദിവാല പറഞ്ഞു.