ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റ് ഒരുങ്ങുന്നു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ട്രംപിൻറെ അവകാശ വാദങ്ങൾ തുടങ്ങിയവ ഇന്നു ചർച്ചയായേക്കും. അതേസമയം ഇരുസഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്ക്കായി സമയം നീക്കിവച്ചിരിക്കുന്നത്. ലോക്സഭയിൽ ഇന്നും രാജ്യസഭയിൽ ചൊവ്വാഴ്ചയുമാണ് ചർച്ച.
അതേസമയം ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശത്തുപോയ പ്രതിനിധി സംഘത്തിൽ ഒരു സംഘത്തെ നയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ, ഈ വിഷയത്തിൽ ലോക്സഭയിൽ സംസാരിക്കാൻ കേന്ദ്രസർക്കാർ ക്ഷണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് തരൂർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണു അറിയുന്നത്. ലോക്സഭയിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യമെങ്കിലും ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലാകും ആദ്യ ചർച്ചകളെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
ചർച്ചയ്ക്ക് ഭരണപക്ഷത്തുനിന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചയിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. ബിജെപി എംപിമാരായ അനുരാഗ് ഠാക്കൂറും നിഷികാന്ത് ദുബെയും സംസാരിച്ചേക്കും. ടിഡിപിക്കായി അനുവദിച്ച 30 മിനിറ്റിൽ എംപിമാരായ ലാവു ശ്രീ കൃഷ്ണ ദേവരായലുവും ജി.എം. ഹരീഷ് ബാലയോഗിയും സംസാരിക്കാനാണ് സാധ്യത. പ്രതിപക്ഷത്തുനിന്നു ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജുൻ ഖർഗെയും സംസാരിക്കും. കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവരും സർക്കാരിനെതിരെ രംഗത്തെത്തുമെന്നും സൂചനയുണ്ട്.