ന്യൂഡൽഹി: അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ജാഗ്രത പാലിക്കാൻ നിർദേശം. ‘‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നു. ശാന്തത പാലിക്കുക, വീട്ടിനുള്ളിൽ തന്നെ തുടരുക, ഖത്തരി അധികാരികൾ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുക. ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യും’’– ദോഹയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിൽ താമസിക്കുന്നതെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ദോഹയിലെ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ആണ് ഇറാൻ ആക്രമിച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരുണ്ട്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്. വ്യോമതാവളങ്ങളിലെ സൈനികരോട് ബങ്കറിലേക്ക് മാറാൻ നേരത്തേ നിർദേശമുണ്ടായിരുന്നു.