ഗാസ സിറ്റി: യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും ‘ഹമാസ് ഔട്ട്’ മുദ്രാവാക്യം വിളിച്ചും നൂറുകണക്കിനു പാലസ്തീനികള്‍. ഹമാസിനെതിരേ അപൂര്‍വമായി മാത്രം ഉയരുന്ന പ്രതിഷേധത്തില്‍ മുതിര്‍ന്നവരും യുവാക്കളുമടക്കം പങ്കെടുത്തെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു പിന്നാലെ ഇസ്രയേല്‍ രൂക്ഷമായ ആക്രമണമാണു ഗാസയില്‍ അഴിച്ചുവിടുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു വടക്കന്‍ ഗാസയിലാണു രൂക്ഷമായ ആക്രമണം നടക്കുന്നത്. ജനങ്ങള്‍ നിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും ആക്രമണത്തിന് ഇരയായി. ആക്രമണം കനത്തതോടെ ഇവിടെനിന്നു നിരവധിപ്പേരാണ് പാലയനം ചെയ്യുന്നത്.
2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ അക്രമത്തിനു പിന്നാലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണു പലസ്തീനില്‍ നഷ്ടമായത്. ഇതിനുശേഷം ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ആദ്യമായാണു വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ തെരുവില്‍ ‘ദൈവത്തെയോര്‍ത്ത് ഹമാസ് പുറത്തു പോകൂ’ എന്ന തരത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഹമാസ് തീവ്രവാദികളെ, ഞങ്ങള്‍ക്കു യുദ്ധംവേണ്ട എന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
🚨BREAKING: Massive protest in front of the Indonesian Hospital in northern Gaza. The protest demands: “Yes to peace, no to Hamas’ tyrannical rule. Enough of the war, enough of the destruction—in Gaza.” pic.twitter.com/kV5PNMFG8C
— Ihab Hassan (@IhabHassane) March 25, 2025
യുദ്ധം കാരണം ഗതികെട്ട, മറ്റൊരിടത്തും പോകാന്‍ ഇടമില്ലാത്തവരുടെ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞത് ഒമ്പതു റാലികളെങ്കിലും ഹമാസിനെതിരേ നടന്നെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ഉദ്ധരിച്ചു മറ്റു വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഞങ്ങളുടെ രക്തം വില്‍ക്കുന്ന എല്ലാ ചാരന്‍മാരും അറിയുന്നതിനുവേണ്ടിയാണ് ഈ പോരാട്ടമെന്നും പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ ഒരാള്‍ പറഞ്ഞു.
ഇതുവരെയുള്ള പ്രതിഷേധങ്ങളെയെല്ലാം ഹമാസ് സായുധമായി അടിച്ചമര്‍ത്തുകയാണുണ്ടായത്. നൂറുകണക്കിന് ആളുകള്‍ ഹമാസിനെതിരേ മുദ്രാവാക്യം വിളിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. ഇന്തോനേഷ്യന്‍ ആശുപത്രിക്കു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ ആളുകള്‍ വെള്ളക്കൊടികളും ഉയര്‍ത്തി.
ആരാണ് ഈ പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നതെന്ന് അറിയില്ലെന്നു മുഹമ്മദ് എന്നയാള്‍ പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടിയാണ് ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. സിവിലിയന്‍ വേഷത്തിലുള്ള ഹമാസ് അംഗങ്ങള്‍ പ്രടനത്തെ ചിതറിക്കാന്‍ ശ്രമിച്ചെന്നും ഇദ്ദേഹം പറഞ്ഞു. ഹമാസ് അധികാരം ഒഴിയുക മാത്രമാണു ഗാസയില്‍ സമാധാനം കൊണ്ടുവരാനുള്ള ഒരേയൊരു വഴി. ജനങ്ങളെ രക്ഷിക്കാന്‍വേണ്ടി എന്തുകൊണ്ടാണു ഹമാസ് അധികാരമൊഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വടക്കന്‍ ഗാസയിലെ പ്രതിഷേധത്തിനു പിന്നാലെ ജബാലിയ ക്യാംപിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഞങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കണം എന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. തെക്കന്‍ സിറ്റിയാ ഖാന്‍ യൂനിസിലും പ്രതിഷേധത്തിന്റെ വിവരമറിഞ്ഞു നൂറുകണക്കിനു ജനങ്ങള്‍ തടിച്ചുകൂടി.
ഈ മാസം 50,000 മുകളില്‍ ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ഗസയില്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതുകൊണ്ടാണ് വീണ്ടും ആക്രമണമുണ്ടായതെന്നും ഹമാസിനെതിരേ ജനരോഷമുണ്ടാകുന്നതു സ്വാഭാവികമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
എന്നാല്‍, ഇതേക്കുറിച്ച് ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധം ആരംഭിച്ചതിനുശേഷം ഒരിക്കല്‍ പോലും ഹമാസിനെതിരേ സംഘടിക്കാന്‍ അവര്‍ ജനങ്ങളെ അനുവദിച്ചിരുന്നില്ല. ഹമാസിനെതിരേ ഏറ്റവും ഒടുവില്‍ പുറത്തുവന്ന പ്രതിഷേധം 2004ല്‍ നടന്നതാണ്. ദെയ്ര്‍-അല്‍ ബലാ, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലായിരുന്നു ഹമാസിനെതിരേ പ്രതിഷേധം.






