കോഴിക്കോട്: മുക്കത്തെ സംങ്കേതം ഹോട്ടലുടമയായ ദേവദാസ് മുമ്പും തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും ഹോട്ടലിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേറ്റ പെൺകുട്ടിയാണ് ഹോട്ടലുമടയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയത്. കെട്ടിടത്തിൽ നിന്നു വീണ ശേഷവും തന്നെ വലിച്ചിഴച്ച് കൊണ്ടുപോകാൻ നോക്കിയെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ശനിയാഴ്ച വീട്ടിലെത്തിയ പെൺകുട്ടി നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഹോട്ടലുടമയായ ദേവദാസും മറ്റു രണ്ടു പേരും ചേർന്ന് രാത്രിയിൽ അതിക്രമത്തിന് ശ്രമം നടത്തുന്നതിനിടെ പ്രാണരക്ഷാർത്ഥമാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് പെൺകുട്ടി പറഞ്ഞു .മുമ്പും ഹോട്ടലുടമയായ ദേവദാസിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു.
ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് സ്വഭാവം മാറിയപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് ഇനി ആവർത്തിക്കില്ലെന്നു പറഞ്ഞിരുന്നു. എന്നാൽ അന്നേദിവസം അവിടെയുണ്ടായിരുന്ന മറ്റു ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നു. അവിടെ പ്രത്യേകിച്ച് പണിയില്ലെങ്കിൽ പോലും എന്നെ കമ്പ്യൂട്ടറിൻറെ മുന്നിലിരിത്തിക്കും. എന്നിട്ട് അയാൾ കള്ളുകുടിച്ച് വന്നിട്ട് തൊട്ടടുത്തുള്ള കമ്പ്യൂട്ടറിന് മുന്നിലിരുന്ന് അനാവശ്യമായ ഒരോ കാര്യങ്ങൾ പറയും. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു ജീവനക്കാർക്ക് ലീവ് കൊടുത്തിരുന്നു. അവർ നാട്ടിൽ പോയ സമയത്താണ് സംഭവം.
ഞങ്ങൾ മൂന്നുപേരായിരുന്നു അവിടെ ജോലി ചെയ്തിരുന്നത്. ജീവനക്കാർ കുറവായിട്ടും അവർക്ക് ലീവ് കൊടുത്തു. രാത്രി തനിയെ കിടക്കാൻ പേടിയുണ്ടെങ്കിൽ ഹോട്ടലിൽ കിടന്നോളാൻ പറഞ്ഞു. അവിടെ കിടന്നാൽ മാസ്റ്റർ കാർഡ് വെച്ച് അയാൾക്ക് തുറക്കാൻ കഴിയുമായിരുന്നു. അതിനാൽ വേണ്ടെന്നും വീട്ടിൽ തന്നെ കിടന്നോളാമെന്നും പറഞ്ഞു. സമയം പോകാൻ ഗെയിം കളിക്കുമായിരുന്നു. അങ്ങനെ ബിജിഎംഎ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്ക്രീൻ റെക്കോർഡ് ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ മുറി ആരോ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടു.
ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ദേവദാസിനെ കണ്ടത്. മാസ്ക് ഒക്കെ വെച്ച് കള്ളുകുടിച്ച് കിറുങ്ങിയാണ് വന്നത്. കയ്യിൽ മാസ്കിങ് ടേപ്പും ഉണ്ടായിരുന്നു. അതോടെ ഞാൻ ഉറക്കെ അലറി കരഞ്ഞു. പിടിവലിക്കിടെ അയാളുടെ കൈ തട്ടിയാണ് ഫോണിൻറെ ക്യാമറ ഓണായത്. ഫോൺ പിടിച്ചുവാങ്ങി അയാളുടെ പോക്കറ്റിൽ ഫോണിട്ടു. എന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ തള്ളി മാറ്റി. പെട്ടെന്ന് എടുത്ത് താഴോട്ട് ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന റിയാസ് വന്ന് വലിച്ച് അകത്തേക്ക് കൊണ്ടുപോകാൻ നോക്കി. വീണിട്ട് കൈ മുട്ടൊക്കെ പൊട്ടിയിരുന്നു. രക്ഷപ്പെട്ട് ഓടാൻ കഴിഞ്ഞില്ല. ബഹളം വെച്ചപ്പോൾ വായ പൊത്തി. അപ്പോൾ ഞാൻ കടിച്ചു. അപ്പോൾ ദൂരെ നിന്ന് ഒരു ചേട്ടൻ ടോർച്ചടിച്ച് എന്താണെന്ന് അന്വേഷിച്ചുവന്നു.
എന്നാൽ അവർ പറഞ്ഞത് ഫോൺ വിളിച്ചോണ്ടിരിക്കുമ്പോൾ വീണതാണെന്നാണ്. അങ്ങനെ ഹോട്ടലുടമ തന്നെ വണ്ടിയുമെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡോക്ടറോട് ഞാൻ കാര്യം പറഞ്ഞു. ഫോണിൽ തെളിവുണ്ടെന്നും വാങ്ങി തരണമെന്നും ഡോക്ടറോട് പറഞ്ഞു. ഡോക്ടർ ഫോൺ വാങ്ങിയശേഷം അയാളെ അവിടെ കണ്ടിട്ടില്ല. പോലീസുകാർ താൻ അനുഭവിച്ച വേദന നേരിട്ട് കണ്ടതാണ്. എന്നിട്ടും എഫ്ഐആർ മാറ്റിയത് എന്താണെന്ന് അറിയില്ല. അയാൾ സംഭവം കഴിഞ്ഞിട്ടും ഹോട്ടൽ തുറന്നു. സാധാരണ പോലെ എല്ലാവരും ജോലിക്ക് വന്നു. ഇതിനിടയിൽ ഫോണിൽ മെസേജ് വന്നിരുന്നുവെന്ന് ഇന്നലെയാണ് അറിഞ്ഞത്. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നാണ് അയാൾ മെസേജ് അയച്ചതെന്നും അതിക്രമത്തിന് ഇരയായ പെൺകുട്ടി പറഞ്ഞു.
പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന യുവതി ശനിയാഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. സംഭവത്തിൽ സംങ്കേതം ഹോട്ടലുടമയായ ദേവദാസും ജീവനക്കാരായ റിയാസും സുരേഷ് ബാബുവും നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിയുന്ന മൂവരേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം. ദേവദാസ് യുവതിക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് യുവതി താമസിക്കുന്ന മുറിയിൽ അതിക്രമിച്ചെത്തി ഉപദ്രവിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽനിന്നും താഴേക്ക് ചാടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.