ഒഹിയോ: പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ കലിയിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിലാണ് സംഭവം. വീട്ടുകാർ ഓമനിച്ച് വളർത്തിയിരുന്ന പിറ്റ്ബുൾ നായയാണ് ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കടിച്ചുകീറി കൊന്നത്. എന്നാൽ നടന്നത് എന്താണെന്ന് വ്യക്തമല്ലെന്ന വീട്ടുകാരുടെ മൊഴിയിൽ സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് ഫ്രാങ്ക്ലിൻ കൌണ്ടി മൃഗസംരക്ഷണ വകുപ്പ്.
ഏപ്രിൽ 9നു നടന്ന സംഭവം മാക്കെൻസി കോപ്ലെ എന്ന യുവതിയാണ്സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. ഏപ്രിൽ 9നായിരുന്നു കുഞ്ഞിനെ വളർത്തുനായ ആക്രമിച്ചത്. മാക്കെൻസിയുടെ ഏഴ് മാസം പ്രായമുള്ള എലിസ ടേർണർ എന്ന പെൺകുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ മരിച്ചത്. ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നാണ് മാക്കെൻസി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കളിക്കുന്ന നായയുടെ ചിത്രമടക്കമാണ് യുവതിയുടെ കുറിപ്പ്.
എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താൻ തകർന്ന അവസ്ഥയിലാണെന്നുമാണ് യുവതി കുറിക്കുന്നത്. മൂന്ന് പിറ്റ്ബുൾ നായകളാണ് ഈ വീട്ടുകാർക്കുള്ളത്. അടുത്തിടെയാണ് ഇവർ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയത്. അതേസമയം നായയെ പ്രകോപിപ്പിച്ചത് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.