മഥുര: വർഷങ്ങളായി തുടരുന്ന, സഹിക്കാൻ പറ്റാത്ത വയറുവേദന സ്വയം പരിഹരിക്കാനായി യുട്യൂബ് നോക്കി സ്വയം ഓപ്പറേഷൻ നടത്തിയ 32കാരൻ ഗുരുതരാവസ്ഥയിൽ. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. സൺരാഖ് ഗ്രാമത്തിലെ രാജാബാബു കുമാറെന്ന 32കാരനാണ് സ്വയം ഡോക്ടറായി ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ളത്. ബുധനാഴ്ചയാണ് യൂട്യൂബ് വീഡിയോയിൽ കണ്ടതിന് ശേഷം വീഡിയോയിൽ കാണിക്കുന്നത് പ്രകാരമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി യുവാവ് മുറിയിൽ കയറി വാതിലടച്ച് ശസ്ത്രക്രിയ നടത്തിയത്.
ആദ്യം മരവിപ്പിക്കാനുള്ള ഇൻജക്ഷൻ എടുത്ത ശേഷം അടിവയറിൻറെ താഴെ ഇടതുവശത്തായി ഏഴുസെൻറീമീറ്റർ നീളമുള്ള മുറിവ് രാജബാബു ഉണ്ടാക്കി. എന്നാൽ വിചാരിച്ചതിലും ആഴത്തിലേക്ക് ശസ്ത്രക്രിയ ചെയ്യാൻ ഉപയോഗിച്ച ബ്ലേഡ് ആഴ്ന്നിറങ്ങിയതോടെ വേദനകൊണ്ട് രാജാബാബു പുളഞ്ഞു. പിന്നാലെ രക്തസ്രാവവും തുടങ്ങി. കാര്യങ്ങൾ കൈവിട്ടുപോയി എന്നു മനസിലായി മുറിവ് സ്വയം തുന്നിക്കൂട്ടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നാലെ രാജ വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.
വീട്ടുകാർ റൂമിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജയെ കണ്ട് ഉടൻ തന്നെ മഥുര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. യുവാവിനെ ആരോഗ്യനില വഷളാണെന്ന് കണ്ടതോടെ ആഗ്രയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അടിവയറിന് താഴെയായി ഏഴ് സെൻറീമീറ്റർ നീളത്തിലും ഒരു സെൻറീമീറ്റർ വീതിയിലുമുള്ള മുറിവാണ് യുവാവ് ഉണ്ടാക്കിയതെന്നും 12 തുന്നലുകൾ രാജ സ്വയം ഇട്ടുവെന്നും മഥുര ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ശശി രഞ്ചൻ പറയുന്നു. ഇത് നീക്കിയ ശേഷം കൃത്യമായ തുന്നലുകളിട്ടാണ് ആഗ്രയിലേ ആശുപത്രിയിലേക്ക് തുടർ ചികിൽസയ്ക്കായി അയച്ചതെന്നും മെഡിക്കൽ ഓഫിസർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ആശുപത്രിയിലെത്തുമ്പോഴും ആഗ്രയിലേക്ക് അയയ്ക്കുമ്പോഴും യുവാവ് പൂർണബോധത്തിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചിട്ടുണ്ട്. ഗ്രാമത്തിൽ ഓഡിറ്റോറിയം നടത്തിപ്പുകാരനാണ് രാജ. നേരത്തെ 18 വർഷങ്ങൾക്ക് മുൻപ് അപ്പൻഡിസൈറ്റിൻറെ ശസ്ത്രക്രിയയ്ക്ക് രാജ വിധേയനായിട്ടുണ്ടെന്നും ഇതേയിടത്ത് വീണ്ടും വേദന നിരന്തരം അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വിശദമാക്കിയിരുന്നുവെന്ന് യുവാവിന്റെ ബന്ധു വിശദമാക്കുന്നത്. ഡോക്ടർമാരെ കാണിച്ച ശേഷവും വേദനയ്ക്ക് കുറവ് വന്നില്ല. ഇതാണ് യുവാവ് സ്വയം ഓപ്പറേഷനിറങ്ങിയതെന്ന് രാജ ബാബുവിന്റെ ബന്ധു പറയുന്നു.