കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ എൻ ബാലഗോപാലിന്റെ വിജയത്തിനായി പ്രചാരണ വീഡിയോയിൽ പങ്കെടുത്തെന്ന പരാതിയിൽ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ളവരെയാണ് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയത്.
കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നജീം എസ്, സുജിത്ത് എസ് എൽ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവേഷ് എ എസ്, ചിന്തു വി എന്നിവരെയാണ് സ്ഥലംമാറ്റിയത്. നജീമിനെയും ശിവേഷിനെയും കോട്ടയത്തേക്കും സുജിത്തിനെയും ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് മാറ്റിയത്.
കെ എൻ ബാലഗോപാലിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോയിലാണ്പൊലീസുകാരുടെ പ്രതികരണങ്ങളുണ്ടായിരുന്നത്. കൊല്ലം റൂറൽ എസ്പി ഓഫിസിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ഇവരുടെ പ്രതികരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.




