കണ്ണൂർ: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് ഞങ്ങൾ കാണുന്നില്ലെന്നും ഇവരെ രക്ഷിക്കാനായി ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നും എം വി ജയരാജൻ.
പ്രതികളുടെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാനായി പരിശ്രമിക്കും. പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കി കളഞ്ഞു. ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണ്. 9 പേരിൽ ഒരാളെ ജീവപര്യന്തത്തിന് അല്ല ശിക്ഷിച്ചതെന്നും ജയരാജൻ പറഞ്ഞു. സൂരജ് വധക്കേസിൽ 8 സിപിഎം പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് ഉൾപ്പെടെയുള്ളവർക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവാണ് ശിക്ഷ.
ഇരുപത് വർഷത്തിന് ശേഷമാണ് കണ്ണൂരിൽ ഒരു രാഷ്ട്രീയ കൊലപാതകക്കേസിൽ ശിക്ഷാവിധി വരുന്നത്. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ മുഴപ്പിലങ്ങാട് സൂരജിനെ ബോംബെറിഞ്ഞു വെട്ടിക്കൊന്നെന്നാണ് കേസ്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒൻപത് സിപിഎം പ്രവർത്തകരിൽ എട്ട് പേർക്കാണ് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ട് മുതൽ ആറ് വരെ പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ടി പി കേസ് കുറ്റവാളി ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ്, യോഗേഷ്, ഷംജിത്, സജീവൻ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവർ.
ആയുധം കൈവശം വെക്കൽ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളിലും ശിക്ഷയുണ്ട്. ഒന്നിച്ചു അനുഭവിച്ചാൽ മതി. മുഴപ്പിലങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ലോക്കൽ സെക്രട്ടറിയുമായിരുന്ന പ്രഭാകരൻ, ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കെതിരെയായിരുന്നു ഗൂഢാലോചന കുറ്റം തെളിഞ്ഞത്. ഇവർക്കും ജീവപര്യന്തമാണ് ശിക്ഷ. ഒന്നാം പ്രതി ഷംസുദീനെ ഒളിവിൽ കഴിയാൻ സഹായിച്ച പതിനൊന്നം പ്രതി പ്രദീപന് മൂന്ന് വർഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.
സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തി, ക്വട്ടഷൻ സംഘത്തെ ഉപയോഗിച്ച് സൂരജിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2005 ഓഗസ്റ്റ് എഴുനായിരുന്നു കൊലപാതകം. 2012ൽ ടി പി കേസിൽ പിടിയിലായ രജീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും മനോരാജിനേയും പ്രതി ചേർത്തത്. ഓട്ടോറിക്ഷയിൽ മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം എത്തിയായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലാണ് പ്രതികൾ എത്തിയത്. ഓട്ടോ ഉടമയുടെ മൊഴി നിർണായകമായി.