ചെന്നൈ: വ്യാജ ഓഡിഷന്റെ കെണിയിൽ കുടുങ്ങി തമിഴ് സീരിയൽ താരം. ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന താരത്തെ സമീപിച്ച തട്ടിപ്പു സംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു.
നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകൾ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്.
ഈയിടെ ‘ജയിലർ 2’ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളി നടി ഷൈനി സാറ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് ഷൈനിക്ക് വ്യാജ കാസ്റ്റിങ് കാൾ വന്നത്. തമിഴിൽ അഭിനയിക്കാനുള്ള ആർടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങൾ സഹായിച്ചതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടെന്നും ഷൈനി അന്ന് വെളിപ്പെടുത്തിയിരുന്നു.