ആലപ്പുഴ: ഹരിപ്പാട് ചെന്നിത്തലയുടെ തേരോട്ടം, 14,414 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നോട്ട്. 40,715 വോട്ടുകളാണ് ഇതുവരെ അദ്ദേഹം നേടിയിരിക്കുന്നത് . അതേസമയം എൽഡിഎഫ് സ്ഥാനാർഥി ടി.ടി ജിസ്മോന് 26,301 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതി നേടിയത് 19,600 വോട്ടാണ്.
കേരളത്തിൻ്റെ തീരദേശത്തിനും ഇടനാടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹരിപ്പാട് നിയമസഭ മണ്ഡലം രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അത്ര എളുപ്പത്തിൽ വഴങ്ങുന്ന മണ്ഡലമല്ല. രമേശ് ചെന്നിത്തലയുടെ ഉരുക്കു കോട്ടയാണ് ഹരിപ്പാടെന്ന് വീണ്ടും തെളിയുന്നു. ഹരിപ്പാടിൻ്റെ പരിചിത മുഖവും സിറ്റിങ് എംഎൽഎയുമായ രമേശ് ചെന്നിത്തല യുഡിഎഫിൻ്റെ മുഖമായി നിന്നതിനാൽ തന്നെ ഇത്തവണ ഹരിപ്പാട് മണ്ഡലം തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായിരുന്നു. എൽഡിഎഫിനായി ടിടി ജിസ്മോനും എൻഡിഎയായി സന്ദീപ് വചസ്‌പതിയും കൂടി ചേർന്നതോടെ തീപാറുന്ന പോരാട്ടത്തിനാണ് ഹരിപ്പാട് സാക്ഷ്യം വഹിക്കുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകമാനം ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ ചെന്നിത്തലയെ ചേർത്ത് പിടിച്ചത് ഹരിപ്പാടാണ്. 72768 വോട്ടായിരുന്നു രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. സിപിഐ സ്ഥാനാർഥി അഡ്വ. ആർ സജിലാലിന് 59, 102 വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർഥിയായിരുന്ന കെ സോമൻ 17890 വോട്ടുകളും നേടിയിരുന്നു. അതായത് 13666 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ പ്രാവശ്യം നിയമസഭയിൽ എത്തിയത്.


















































