ചെന്നൈ ∙ സമുദ്രാതിർത്തി കടന്നെത്തുന്നവരുടെ ഭീകരവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ തീരദേശവാസികളുടെ സഹായം തേടി നടൻ രജനീകാന്ത് . രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ പലരും കടൽവഴിയാണെത്തുന്നതെന്നും മുംബൈ ഭീകരാക്രമണം അതിനു തെളിവാണെന്നും രജനി ചൂണ്ടിക്കാട്ടി.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങുന്നവരെ കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വീഡിയോയിലൂടെ അഭ്യർഥിച്ചു. നൂറോളം സിഐഎസ്എഫ് ഉദ്യോഗസ്ഥർ കന്യാകുമാരി വരെ നടത്തുന്ന സൈക്ക്ലത്തോണിന്റെ ഭാഗമായാണു നടൻ ബോധവൽക്കരണ സന്ദേശം പങ്കുവച്ചത്.