തിരുവനന്തപുരം: കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിനു ശേഷം കാര്യവട്ടം ഗവ. കോളേജിൽ റാഗിങ്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥിയാണ് മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിന്റെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കഴക്കൂട്ടം പോലീസിലും പ്രിൻസിപ്പലിനും പരാതി നൽകി.
ബിൻസ് സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ബിൻസിനോട്് മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിർത്തി. തളർന്ന ബിൻസ് വെള്ളം വേണം എന്നു പറഞ്ഞപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. തുടർന്ന് വളഞ്ഞിട്ടു മർദിച്ചുവെന്നാണ് പരാതി
സംഭവത്തിൽ അവസാന വർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ആരോപണം. എന്നാൽ വിദ്യാർഥിയുടെ പരാതിയിൽ കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.