മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പോലീസ് പിടികൂടി. പൊന്നാനി ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പിടികൂടുകയായിരുന്നു.
മണലിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ഫാത്തിമയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നാല് മാസം പ്രായമായ ഒരു മകളുണ്ട്.
യുവതിയും ഭർത്താവും ഒരുമിച്ചാണ് ഇന്നലെ ബീച്ചിലേക്ക് പോയത്. ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. മൃതദേഹം നടപടികൾക്കുശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
















































